റമസാൻ വ്രതമെടുക്കുന്ന ഗർഭിണികൾ ഡോക്ടറുടെ ഉപദേശം തേടണം
Mail This Article
ദോഹ∙ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച ശേഷമേ ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും റമസാൻ നോമ്പെടുക്കാവൂയെന്ന് ആരോഗ്യവിദഗ്ധർ.
പ്രമേഹം, ഉയർന്ന രക്തസമ്മർദം, ക്ഷീണം തുടങ്ങിയ ഗർഭകാല ആരോഗ്യപ്രശ്‌നങ്ങൾ ഉള്ള ഗർഭിണികൾ നോമ്പെടുക്കുന്നത് ഒഴിവാക്കുന്നതിലൂടെ അവരുടെയും ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെയും ആരോഗ്യം സംരക്ഷിക്കാം.
വ്രതമെടുക്കാൻ തയാറാകുന്നവർ ഡോക്ടറുടെ ഉപദേശം തേടണമെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി) വനിതാ വെൽനസ് റിസർച് സെന്ററിലെ ഗൈനക്കോളജി സീനിയർ കൺസൽറ്റന്റ് ഡോ.ഫറ്റെൻ എൽ താഹിർ പറഞ്ഞു.
ഗർഭിണികൾ വ്രതമെടുക്കുന്നത് കുട്ടികളുടെ വളർച്ചയെ സാരമായി ബാധിക്കുമെന്നതിന്റെ ആശങ്കയും ഡോ.ഫറ്റെൻ പങ്കുവച്ചു.
വ്രതമെടുത്തതിനെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളിൽ ചികിത്സ തേടി റമസാനിൽ എമർജൻസി വകുപ്പിന്റെ സേവനം തേടുന്ന ഗർഭിണികളുടെ
എണ്ണം സാധാരണ കൂടുതലാണ്. വേനൽക്കാലമായതിനാൽ കനത്ത ചൂടും മണിക്കൂറുകളോളം ജലപാനമില്ലാതെ വ്രതമെടുക്കുന്നത് നിർജലീകരണത്തിനുള്ള സാധ്യത വർധിപ്പിക്കുകയും മാസം തികയാതെയുള്ള പ്രസവത്തിനും കുഞ്ഞുങ്ങളുടെ അകാലപ്പിറവിയ്ക്ക് ഇടയാക്കും.
ജാഗ്രത വേണം
ഗർഭിണികൾ നോമ്പെടുക്കുമ്പോൾ ശരീരഭാരം കുറയുക, അമിതമായ ദാഹം, മൂത്രമൊഴിക്കുന്നത് കുറയുക, മൂത്രത്തിന് ഇരുണ്ട നിറവും അസഹനീയമായ ഗന്ധവുമുണ്ടാകുക എന്നിവ അനുഭവപ്പെട്ടാൽ നിർജലീകരണ ലക്ഷണങ്ങളാണ്.
ഇവ അണുബാധയ്ക്കും തലവേദന, പനി, ഛർദ്ദി തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾക്കും ഇടയാക്കും.
ഉദരത്തിനുള്ളിൽ കുഞ്ഞു ചലിക്കാതെയും സാധാരണപോലെ കാലുകൾ കൊണ്ടു ചവിട്ടാതിരിക്കുക തുടങ്ങി കുഞ്ഞിന്റെ ചലനങ്ങളിൽ ശ്രദ്ധേയമായ മാറ്റം തോന്നുക, വേദന ഉണ്ടാകുക, മതിയായ വിശ്രമം എടുത്തിട്ടും ക്ഷീണം, തളർച്ച എന്നിവ അനുഭവപ്പെടുക ഇവയെല്ലാം അകാലപ്രസവത്തിന്റെ ലക്ഷണങ്ങൾ ആകാം എന്നതിനാൽ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ നോമ്പു മുറിച്ച് ഉപ്പും പഞ്ചസാരയും കലർത്തിയ വെള്ളം കുടിക്കുകയും അടിയന്തരമായി വൈദ്യസഹായം തേടണം.