ADVERTISEMENT

മസ്കത്ത് ∙ സൗദി അറേബ്യയിലും ഒമാനിലുമായി പ്രവാസം കാൽനൂറ്റാണ്ട് പിന്നിട്ടു ഒഐസിസി അധ്യക്ഷൻ സിദ്ദിഖ് ഹസ്സന്. എന്നാൽ അതിനിടയിൽ ഒരിക്കൽ പോലും നാട്ടിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താതെ ഇരുന്നിട്ടില്ല. രണ്ടു വർഷം സൗദിയിലും ഇരുപത്തിയഞ്ചു വർഷം ഒമാനിലുമായി നീണ്ട പ്രവാസ ജീവിതത്തിനിടയിൽ പഞ്ചായത്ത്, നിയമസഭാ, പാർലിമെന്റ് എന്നിവടങ്ങളിലേക്കായി 18 തിരഞ്ഞെടുപ്പുകൾ കടന്നുപോയി. എന്നാൽ 2006ൽ രാഷ്ട്രീയമായ ഇടപെടൽ മൂലം വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നും പേര് ഒഴിവാക്കി. സ്ഥിരമായി നാട്ടിൽ ഇല്ലെന്നാണ് അതിനായി ഉയർത്തിയ വാദം. അന്നത്തെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സാധിച്ചില്ല. 

ആദ്യ കാലഘട്ടത്തിൽ പ്രവാസി വോട്ട് പ്രാവർത്തികമായിരുന്നില്ല. അതോടൊപ്പം വ്യക്തമായ രാഷ്ട്രീയം ഉള്ളതിനാൽ എതിരാളികൾ എല്ലാ തവണയും വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നും പേര് ഒഴിവാക്കാൻ ശ്രമിക്കും. അതുകൊണ്ടു തന്നെ വോട്ടേഴ്‌സ് ലിസ്റ്റ് പുതുക്കുന്ന സമയത്തുള്ള ഹിയറിങ്ങിനും പോകാറുണ്ട്. 2006 ലെ തിരഞ്ഞെടുപ്പിന് മുൻപുള്ള ഹിയറിങ്ങിനു പോകാൻ സാധിച്ചില്ല. ആ അവസരം മുതലെടുത്തു ലിസ്റ്റിൽ നിന്നും പേര് ഒഴിവാക്കി. എന്നാൽ ലിസ്റ്റിൽ നിന്നും പേര് ഒഴിവാക്കിയ കാര്യം അറിയാതെ വോട്ട് ചെയ്യാൻ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ നാട്ടിൽ എത്തിയെങ്കിലും വോട്ട് ചെയ്യാൻ സാധിച്ചില്ല. പിന്നീട് പ്രവാസി വോട്ട് സാധ്യമായതും അതോടൊപ്പം വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നും പേര് ഒഴിവാക്കാൻ പാടില്ല എന്നുള്ള നിബന്ധന വന്നതും മൂലം ഇപ്പോൾ ലിസ്റ്റിൽ നിന്നും പേര് ഒഴിവാക്കും എന്നുള്ള ഭീതിയില്ല. 

പ്രവാസം ആരംഭിച്ച ശേഷം ആദ്യ തിരഞ്ഞെടുപ്പ് 1996 ലെ ലോകസഭാ-നിയമസഭാ തിരഞ്ഞെടുപ്പ് ആയിരുന്നു. പിന്നീട് ലോക്‌സസഭയിലേക്കു 1998, 1999 വർഷങ്ങളിൽ ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടായി അതിനും വോട്ട് ചെയ്യാൻ പോയിരുന്നു. പിന്നീട് രണ്ടായിരത്തിൽ പഞ്ചായത്തു തിരഞ്ഞെടുപ്പ്, രണ്ടായിരത്തിൽ നിയമസഭാ അങ്ങിനെ രണ്ടായിരത്തി ഇരുപത്തിയൊന്നിലെ നിയമസഭാ തിരഞ്ഞെടുപ്പ് വരെ എത്തി നിൽക്കുന്നു. എന്നാൽ ഇക്കഴിഞ്ഞ പഞ്ചായത്ത്, അസംബ്ലി തിരഞ്ഞെടുപ്പിനു ഏറെ പ്രത്യേകതകൾ ഉണ്ടന്ന് സിദ്ദിക്ക് ഹസ്സൻ പറയുന്നു. കൊറോണ പ്രതിസന്ധി മൂലം ഉണ്ടായ സാമൂഹിക- സാമ്പത്തിക ആഘാതങ്ങൾ മൂലം പഞ്ചായത്തു തിരഞ്ഞെടുപ്പിന് പോകേണ്ട പകരം നിയമസഭാ തിരഞ്ഞെടുപ്പിന് പോകാം എന്നാണ് കരുതിയത്. എന്നാൽ ത്രിതല പഞ്ചായത്തിൽ ഏറെ അടുപ്പമുള്ള പലരും സ്ഥാനാർഥികൾ ആയി, അതോടെ നാട്ടിൽ പോയതിനൊപ്പം തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സജീവമാകുകയും ചെയ്തു. 

siddique-hassan--oommen-chandi-jpeg

എന്നാൽ ഗൾഫിൽ നിന്നും വരുന്നവർക്കുള്ള ക്വാറന്റീൻ നിയമം പാലിക്കുന്നില്ല എന്ന് പറഞ്ഞു ആദ്യം എതിരാളികൾ പ്രചാരണം തടസ്സപ്പെടുത്താൻ ശ്രമിച്ചെങ്കിലും കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ടും കയ്യിൽവച്ചാണ് പ്രചാരണത്തിന് പോയത്. എല്ലാ തവണയും വോട്ട് ചെയുക എന്നതിന് അപ്പുറം സംഘടനപരമായ ചുമതലകളും ഉണ്ടാകും. സ്വന്തം ബൂത്തിലെ യുഡിഎഫ് സ്ഥാനാർഥിയുടെ പോളിങ് ഏജന്റ് എന്ന ഉത്തരവാദിത്വം കൂടിയുണ്ട് സിദ്ദിക്ക് ഹസ്സന്. ഇത്തവണ കുന്നത്തുനാട് മണ്ഡലം സ്ഥാനാർഥി സജീന്ദ്രന്റെ പോളിങ് ഏജന്റ് ആയിരുന്നു. സ്വന്തം മണ്ഡലമായ കുന്നത്തുനാടിന് പുറമെ പ്രധാന മണ്ഡലങ്ങളിൽ എല്ലാം പ്രചാരണത്തിന് പോകും. എന്നാൽ ഇത്തവണ അതിനു സാധിച്ചില്ല. 

ഇപ്പോൾ വോട്ടെടുപ്പും, ഫലപ്രഖ്യാപനവും തമ്മിലുള്ള ഇടവേള കൂടുതൽ ആയതിനാൽ പലപ്പോഴും ഫലപ്രഖ്യാപനത്തിനു നാട്ടിൽ ഉണ്ടാകാറില്ല. എന്നാൽ ഫലപ്രഖ്യാപന സമയത്തു നാട്ടിൽ ഉള്ള സമയത്തു സ്ഥാനാർഥികളുടെ കൗണ്ടിങ് ഏജന്റ് ആയും വോട്ടെണ്ണൽ കേന്ദ്രത്തിൽ ഉണ്ടാകും. കുന്നത്തുനാട് മണ്ഡലം യുഡിഎഫ് സ്ഥിരമായി ജയിക്കുന്ന മണ്ഡലം ആണ്. എന്നാൽ 1996 , 2006 തിരഞ്ഞടുപ്പുകളിൽ പാർട്ടിക്കും മുന്നണിക്കും ഉള്ളിലെ ചില പ്രശ്നങ്ങൾ മൂലം പാർട്ടി സ്ഥാനാർഥികൾ പരാജയപെട്ടു. 1996 ൽ കേവലം 56 വോട്ടിനാണ് കോൺഗ്രസ് സ്ഥാനാർഥിയായ ടി.എച്ച്. മുസ്തഫ പരാജയപ്പെട്ടത്‌. ഇത്തവണ കുന്നത്തുനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥി ശ്രീനിജൻ മുൻ കോൺഗ്രസുകാരൻ ആയതിനാൽ അദ്ദേഹവുമായി വ്യക്തിപരമായ അടുപ്പം ഉണ്ട്. എന്നാൽ തന്റെ രാഷ്ട്രീയം അറിയാവുന്നതിനാൽ വോട്ട് ചോദിച്ചിരുന്നില്ല. തിരഞ്ഞടുപ്പ് സമയത്തു പ്രാദേശികമായി നേതാക്കളുമായി ചില്ലറ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുമെങ്കിലും തിരഞ്ഞെടുപ്പ് കഴിയുന്നതോടെ അതെല്ലാം തീർന്ന് ഊഷ്മളമായ ബന്ധം ആയിരിക്കും.

എത്ര വലിയ പ്രതിബന്ധങ്ങൾ ഉണ്ടെങ്കിലും വോട്ട് ഒഴിവാക്കാൻ സാധിക്കില്ല എന്നാണ് സിദ്ദിക്ക് പറയുന്നത്. ആദ്യമായി വോട്ട് ചെയുന്നത് 1988 ലെ പഞ്ചായത്തു തിരഞ്ഞെടുപ്പിൽ സ്വന്തം സഹോദരന് വേണ്ടി ആയിരുന്നു. ഒരിക്കൽപോലും വോട്ട് ചെയ്യാതിരിക്കാൻ തോന്നിയിട്ടില്ല. ഇക്കഴിഞ്ഞ പഞ്ചായത്ത്- അസംബ്ലി തിരഞ്ഞടുപ്പിൽ വോട്ട് ചെയ്യാൻ പറ്റില്ല എന്ന് തന്നെയാണ് കരുതിയത് എന്നാൽ ഇത്തവണയും ഞാൻ വോട്ട് ചെയ്യാൻ വന്നു. ഇനിയുള്ള തിരഞ്ഞെടുപ്പുകളിലും അങ്ങിനെ തന്നെയായിരിക്കും. ഈ പ്രക്രിയയിൽ പങ്കാളി ആകുക എന്നുള്ള അനുഭവം പറഞ്ഞറിയിക്കാൻ കഴിയില്ലെന്നും സിദ്ദിഖ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com