ശിൽപം നശിപ്പിച്ച 6 പേർ ഖത്തറിൽ അറസ്റ്റിൽ
Mail This Article
ദോഹ∙മരുഭൂമിയുടെ സൗന്ദര്യത്തിന് മാറ്റു കൂട്ടിയ വിഖ്യാതമായ ഈസ്റ്റ് വെസ്റ്റ്-വെസ്റ്റ് ഈസ്റ്റ് ശിൽപം നശിപ്പിച്ച ആറു പേരെ അറസ്റ്റ് ചെയ്തു.
സക്രീത്തിലെ ബ്രൗക്ക് നേച്ചർ റിസർവിൽ സ്ഥാപിച്ചിരുന്ന പ്രശസ്ത കലാകാരനായ റിച്ചർഡ് സെറയുടെ ശിൽപമാണ് പ്രതികൾ കേടുപാടുകൾ വരുത്തിയത്. കഴിഞ്ഞ രണ്ടു മാസമായി സുരക്ഷാ ഉദ്യോഗസ്ഥർ ഈ പ്രദേശത്ത് പട്രോളിങ് നടത്തുകയും സംഭവത്തെക്കുറിച്ച് പൊലീസിനെ അറിയിക്കുകയും ചെയ്തിരുന്നു.
അടുത്തിടെ കലാസൃഷ്ടികളുടെ സംരക്ഷണ ക്യാംപെയ്‌ന്റെ ഭാഗമായി ശിൽപത്തിന്റെ കേടുപാടുകൾ പരിഹരിച്ച് പൂർവസ്ഥിതിയിലാക്കിയിട്ടുണ്ട്.
ഒരു കിലോമീറ്ററിലധികമായി വ്യാപിച്ചു കിടക്കുന്ന ശിൽപ്പത്തിന്റെ നാല് ഉരുക്കു പ്ലേറ്റുകളിൽ ഓരോന്നിനും 14 മീറ്റർ വീതമാണ് ഉയരം.
ശിൽപത്തിന് ചുറ്റുമായി ചുവരെഴുത്തുകളോ മറ്റ് എഴുത്തുകുത്തുകളോ, പെയിന്റിങ്ങോ പാടില്ലെന്ന ബോധവൽക്കരണ ബോർഡുകളും ശിൽപ്പത്തിന് സമീപം സ്ഥാപിച്ചിട്ടുണ്ട്.
രാജ്യത്തെ നിയമപ്രകാരം കലാസൃഷ്ടികൾ നശിപ്പിക്കുന്നത് ശിക്ഷാർഹമാണ്. പൊതുകലാസൃഷ്ടികൾ സംരക്ഷിക്കേണ്ടത് കൂട്ടായ സാമൂഹിക ഉത്തരവാദിത്തമാണെന്ന് ഖത്തർ മ്യൂസിയം ഓർമപ്പെടുത്തി.
സെപ്റ്റംബറിലാണ് കലാസൃഷ്ടികളിൽ ചുവരെഴുത്തു നടത്തുകയും കേടുപാടുകൾ വരുത്തുകയും ചെയ്യുന്ന പ്രവണതകൾക്കെതിരെ ഖത്തർ മ്യൂസിയം സംരക്ഷണ ക്യാംപെയ്ൻ ആരംഭിച്ചത്.