ADVERTISEMENT

അബുദാബി∙ വിശ്വാസികൾക്കു പ്രതീക്ഷ സമ്മാനിച്ചെത്തിയ വിശുദ്ധ റമസാനിലെ ആദ്യദിനം ഭക്തിസാന്ദ്രം. സുബ്ഹി (പ്രഭാത പ്രാർഥന) മുതൽ രാത്രിയിലെ തറാവീഹ് (റമസാനിലെ പ്രത്യേക പ്രാർഥന) നമസ്കാരങ്ങളിൽ വരെ വൻ ജനസാന്നിധ്യമുണ്ടായിരുന്നു.

കോവിഡ് മാനദണ്ഡമനുസരിച്ച് അകലം പാലിച്ചും മാസ്ക് ധരിച്ചും കൂടുതൽ വിശ്വാസികൾ പ്രാർഥനയ്ക്ക് എത്തിയപ്പോൾ ആരാധനാലയങ്ങൾ നിറഞ്ഞു. വരാന്തയിലും മുറ്റത്തും റോഡുകളിലും നിന്നാണ് പലരും പ്രാർഥനയിൽ പങ്കെടുത്തത്. കോവിഡ് മൂലം കഴിഞ്ഞ റമസാനിൽ മസ്ജിദുകൾ അടച്ചിരുന്നതിനാൽ പ്രാർഥനയ്ക്കും പെരുന്നാൾ നമസ്കാരത്തിനും പള്ളിയിൽ പോകാൻ സാധിച്ചിരുന്നില്ല.

അബുദാബി മുസഫയിൽ ഹമദ് റാഷിദ് അൽ ഹാജിരി മസ്ജിദിൽ പ്രാർഥനയ്ക്ക് എത്തിയവർ.
അബുദാബി മുസഫയിൽ ഹമദ് റാഷിദ് അൽ ഹാജിരി മസ്ജിദിൽ പ്രാർഥനയ്ക്ക് എത്തിയവർ.

പിന്നീട് നിബന്ധനകളോടെ ഘട്ടം ഘട്ടമായി ആരാധനാലയങ്ങൾ തുറന്നു. യുഎഇയിൽ ജനസംഖ്യയുടെ പകുതിയിലേറെ പേർക്കും വാക്സീൻ നൽകിയതും കോവിഡ് നിയന്ത്രണവിധേയമാകുന്നതും മൂലം കൂടുതൽ പേർക്ക് ആരാധനയ്ക്ക് പള്ളിയിലെത്താനായി. ഈ റമസാനിൽ പള്ളിയിലെത്തി പ്രാർഥന നിർവഹിക്കാൻ സാധിച്ചതിൽ വിശ്വാസികളിൽ  സന്തോഷം പ്രകടമാണെന്ന് അബുദാബി ഹമദ് റാഷിദ് അൽ ഹാജിരി മസ്ജിദ് ഇമാം അബ്ദുൽ ജബ്ബാർ ഹുദവി കോട്ടുമല പറഞ്ഞു. പ്രാർഥനയ്ക്ക് എത്തുന്നവർ അടയാളപ്പെടുത്തിയ സ്ഥലങ്ങളിൽ മാത്രമേ നമസ്കരിക്കാവൂ.

ഹസ്തദാനവും ആലിംഗനവും കൂട്ടംകൂടാനും പാടില്ല. വീട്ടിൽനിന്ന് അംഗശുദ്ധി എടുത്തു മുസല്ലയുമായാണ് (വിരിപ്പ്) വരേണ്ടതെന്നും ഓർമിപ്പിച്ചു. രോഗവ്യാപനം തടയാനും കൂട്ടംകൂടാതിരിക്കാനും സമൂഹ നോമ്പുതുറ ഇത്തവണയും ഒഴിവാക്കി.  സ്വന്തം താമസ സ്ഥലത്താണ് ഓരോരുത്തരും റമസാനിലെ ആദ്യ നോമ്പ് തുറന്നത്. ദേശീയ ജീവകാരുണ്യ സംഘടനയുടെ നേതൃത്വത്തിൽ ഇഫ്താർ കിറ്റുകൾ നിർധന കുടുംബങ്ങൾക്കും ലേബർ ക്യാംപ് തൊഴിലാളികൾക്കും എത്തിച്ചുക്കുന്നുണ്ട്.

food

പ്രത്യേക അനുമതി എടുത്താണ് ലേബർ ക്യാംപുകളിൽ ഭക്ഷണം വിതരണം ചെയ്യുന്നത്. കൂടാതെ ഭക്ഷ്യോൽപന്നങ്ങടങ്ങിയ കിറ്റുകളും നൽകിവരുന്നു. 20 രാജ്യങ്ങളിലെ 10 കോടി ആളുകൾക്ക് ഇഫ്താർ എത്തിക്കുന്ന വമ്പൻ പദ്ധതിയും ആരംഭിച്ചു.

നമസ്കാര സമയം

ളുഹർ, അസർ, മഗ്‌രിബ്, ഇശാ, നാളത്തെ സുബ്ഹി ദുബായ് 12.22 3.49 6.44 8.01 4.37.(ദുബായ്, ഷാർജ, അജ്മാൻ എമിറേറ്റിൽ താമസിക്കുന്നവർക്കുള്ള നമസ്കാര സമയമാണിത്. അബുദാബിയിലുള്ളവർ ഈ സമയത്തിൽ നിന്ന് 4 മിനിറ്റ് കൂട്ടണം. റാസൽഖൈമ, ഉമ്മുൽഖുവൈൻ എമിറേറ്റിലുള്ളവർ 4 മിനിറ്റും ഫുജൈറ എമിറേറ്റിലുള്ളവർ 6 മിനിറ്റും കുറയ്ക്കണം.)

553 തടവുകാരെ വിട്ടയച്ചു

ദുബായ് ∙ റമസാനോട് അനുബന്ധിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിവിധ രാജ്യക്കാരായ 553 തടവുകാരെ വിട്ടയച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com