മൂന്നു വർഷത്തിനുള്ളിൽ ‘അബ്ഷിർ’ പോർട്ടൽ ഉപയോക്താക്കളുടെ എണ്ണം 21 ദശലക്ഷം കവിഞ്ഞു
Mail This Article
റിയാദ് ∙ സൗദിയിൽ സർക്കാറിൽ നിന്നും ഏജൻസികളിൽ നിന്നും ലഭിക്കേണ്ട സേവനങ്ങൾ ഏകോപിക്കുന്നതിന് വേണ്ടി അഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ 'അബ്ഷിർ' പോർട്ടൽ മൂന്ന് വർഷം കൊണ്ട് 21 ദശലക്ഷം പേർ ഉപയോഗിച്ചതായി അധികൃതർ പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷാ ഉറപ്പ് വരുത്തുന്ന രീതിയിൽ ഉയർന്ന പ്രകടന സംവിധാനത്തിലേക്ക് ഈ പ്ലാറ്റ്ഫോം ഉയർത്താൻ ഇനിയും ആഗ്രഹിക്കുന്നുവെന്നും മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫ് ആണ് ഇക്കാര്യം അറിയിച്ചത്. സൗദിയിൽ സർക്കാർ സേവനങ്ങൾ നേരിട്ട് ജനങ്ങളിൽ എത്തിക്കുന്നതിന് നടപ്പാക്കിയ ആഭ്യന്തര മന്ത്രാലയത്തിന്റെ 'അബ്ഷിർ' ആപ്ലിക്കേഷൻ വ്യക്തികൾ, ബിസിനസ്, സർക്കാർ എന്നിങ്ങനെ മൂന്നു തരം വിഭാഗങ്ങളിലായാണ് പ്രവർത്തിക്കുന്നത്.
ഓരോ വിഭാഗത്തിനും ലഭിക്കുന്ന സേവനങ്ങൾ വ്യത്യസ്തമാണെങ്കിലും ഗുണഭോക്താവ് സേവന ദാതാവിനെ സന്ദർശിക്കാതെ, ഡിജിറ്റൽ ആയി സേവനങ്ങൾ ലഭ്യമാകുമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. നിലവിൽ ലഭ്യമായ സേവനങ്ങളിൽ 21 ലധികം അഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട് പോയവർഷം ചേർത്തവയാണ്. ഇത് പ്രവാസികൾക്കും സ്വദേശികൾക്കും ഏറെ ഉപകരിച്ചു. പൊതു ഗതാഗത വകുപ്പ്, പാസ്പോർട്ട് വിഭാഗം, പൊതു ജനാവശ്യങ്ങൾ എന്നീ വിഭാഗങ്ങൾക്കുള്ള അധിക സേവനങ്ങളും അടുത്ത സമയത്തായി ഉൾപ്പെടുത്തിയിരുന്നു. സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ കുറക്കുന്നതിനും വേഗം സാധ്യമാക്കുന്നതിനും ‘അബ്ഷിർ’ ഉപകരിച്ചതായി അധികൃതർ പറഞ്ഞു.
നിർമിത ബുദ്ധി പ്രയോജനപ്പെടുത്തി ഇ-ഗവണ്മെന്റ് എന്ന ആശയത്തിൽ നിന്ന് സ്മാർട്ട് സർക്കാർ എന്ന തലത്തിലേക്ക് മുന്നേറാനാണ് അഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നത്. വിവര സാങ്കേതിക വിദ്യ ജനകീയവത്കരിക്കുന്നതിനും ജീവിത നിലവാരം ഉയർത്തുന്നതിനും അബ്ഷിർ വഴി സാധ്യമായി. സാധാരണക്കാരായ പ്രവാസിക്കും പൗരർക്കും ഇതുവഴി സുഗമമായ സേവനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സുരക്ഷിതമായ മാതൃരാജ്യത്തിനുള്ള സാങ്കേതിക പരിഹാരങ്ങൾ പ്രയോഗിക്കുന്നതിനുള്ള സൗദിയുടെ ശ്രമങ്ങൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.