ADVERTISEMENT
ദോഹ∙ കോവിഡ് വാക്‌സിനേഷൻ സംബന്ധിച്ച് ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും അറിയേണ്ട പ്രധാന വിവരങ്ങൾ പൊതുജനാരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഗർഭിണികൾ, അമ്മയാകാൻ ശ്രമിക്കുന്നവർ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്ക് വാക്‌സീൻ എടുക്കാൻ കഴിയുമോ ഇല്ലയോ എന്നതു സംബന്ധിച്ച പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതാണ് വിവരങ്ങൾ.

1. രാജ്യത്ത് ലഭിക്കുന്ന കോവിഡ് വാക്‌സീനുകൾ ഏതെല്ലാം?
 
ഫൈസർ-ബയോടെക്, മൊഡേണ വാക്‌സീനുകളാണ് രാജ്യത്ത് ലഭിക്കുന്നത്. ഒരു വ്യക്തിക്ക് രണ്ടു ഡോസ് വാക്‌സീനാണ് നൽകുക. ഫൈസർ ആദ്യ ഡോസെടുത്ത് 21 ദിവസത്തിന് ശേഷവും മൊഡേണ 28 ദിവസത്തിന് ശേഷവുമാണ് രണ്ടാമത്തെ ഡോസെടുക്കുക.

2. കോവിഡ് വാക്‌സീൻ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും സുരക്ഷിതമോ?

രാജ്യത്ത് വിതരണം ചെയ്യുന്ന രണ്ടു വാക്‌സീനുകളിലും ഗർഭിണികൾക്കും കുഞ്ഞിനും ഹാനികരമാകുന്ന ചേരുവകൾ അടങ്ങിയിട്ടില്ല. യുകെ വാക്‌സിനേഷൻ-ഇമ്യൂണൈസേഷൻ ജോയിന്റ് കമ്മിറ്റി (ജെസിവിഐ) യുകെ മെഡിസിൻസ്-ഹെൽത്ത്‌കെയർ പ്രൊഡക്ട്‌സ് റഗുലേറ്ററി ഏജൻസി(എംഎച്ച്ആർഎ), യുഎസ്എ ഫുഡ്-ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ്ഡിഎ) എന്നിവ നാളിതുവരെ ഗർഭിണികളിലെ  കോവിഡ് വാക്‌സീൻ സുരക്ഷ സംബന്ധിച്ച് ആശങ്ക പ്രകടമാക്കിയിട്ടില്ല. ഇതുസംബന്ധിച്ച പഠനങ്ങളും ഗവേഷണങ്ങളും തുടരുകയാണ്. കോവിഡ് പിടിപെടാനുള്ള അപകടസാധ്യത കൂടുതലുള്ളവരോ സാധ്യത ഒഴിവാക്കാൻ കഴിയാത്തതോ കോവിഡിന്റെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് സാധ്യത കൂടുതലോ ആയ ഗർഭിണികൾക്കാണ് കോവിഡ് വാക്‌സീൻ നൽകുന്ന കാര്യം പരിഗണിക്കപ്പെടുകയെന്നാണ് ജെസിവിഐയുടെ നിർദേശം. മുലയൂട്ടുന്ന അമ്മമാരുടെ കാര്യത്തിലും ഇതേ നിർദേശമാണ് നൽകുന്നത്. അമ്മയ്ക്കും കുഞ്ഞിനും വാക്‌സീൻ അപകടമുണ്ടാക്കില്ലെന്നാണ് കരുതപ്പെടുന്നത്.

3. വാക്‌സീന്റെ കാര്യത്തിൽ എന്തൊക്കെ ഓപ്ഷനുകളാണുള്ളത്?
 
രണ്ടു ഓപ്ഷനുകളാണുള്ളത്. ആദ്യത്തേത് കോവിഡ് വാക്‌സീൻ സ്വീകരിക്കുക എന്നതാണ്. രണ്ടാമത്തേത് വാക്‌സീൻ ഇപ്പോൾ എടുക്കുന്നില്ല, ഇതുസംബന്ധിച്ച കൂടുതൽ ഗവേഷണഫലങ്ങൾ ലഭിച്ച ശേഷം അല്ലെങ്കിൽ പ്രസവവും മുലയൂട്ടലും കഴിഞ്ഞശേഷം വാക്‌സീൻ എടുക്കാമെന്ന ഓപ്ഷനാണ്.

4.  വാക്‌സിനേഷനിലൂടെ  കോവിഡ് പിടിപെടുമോ?

ഇല്ല. കോവിഡ് വാക്‌സീനിൽ ജീവനുള്ള കോറോണവൈറസുകളില്ലെന്നതിനാൽ ഗർഭിണിയായ യുവതിക്കോ ജനിക്കാനിരിക്കുന്ന കുഞ്ഞിനോ ഇതിലൂടെ രോഗമുണ്ടാകില്ല.

5. ഗർഭകാലത്ത് എപ്പോഴാണ് വാക്‌സീൻ എടുക്കേണ്ടത്?

ഡോക്ടറുമായി സംസാരിച്ച ശേഷം 28 ആഴ്ച ആകുന്നതിന് മുൻപ് എപ്പോൾ വേണമെങ്കിലും വാക്‌സീൻ എടുക്കാം. അതിനു ശേഷവും എടുക്കാം. കോവിഡിന്റെ ഗുരുതര ലക്ഷണങ്ങൾക്ക് സാധ്യത കൂടുതലുള്ളവർക്കാണ് ദേശീയ കോവിഡ് വാക്‌സിനേഷൻ പ്രോഗ്രാം മുൻഗണന നൽകുന്നത്. കോവിഡ് പിടിപെടാൻ സാധ്യത കൂടുതലുള്ളവർ, പ്രതിരോധശേഷി കുറയ്ക്കുന്ന ആരോഗ്യപ്രശ്‌നങ്ങളുള്ളവർ എന്നിങ്ങനെ രണ്ടു മാനദണ്ഡങ്ങൾ പ്രകാരമാണ് ഗർഭിണികൾക്ക് വാക്‌സീൻ നൽകുന്നത്. ഡോക്ടറുടെ നിർദേശപ്രകാരം വാക്‌സീൻ എടുക്കാം.

6. ഗർഭിണികൾ കോവിഡ് വാക്‌സീൻ എടുത്താലുള്ള അപകടങ്ങൾ?
 
വാക്‌സീൻ എടുക്കുന്നത് ഗർഭിണികൾക്ക് പ്രത്യേകമായുള്ള അപകടസാധ്യതകൾക്ക് ഇടയാക്കില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. വാക്‌സീൻ എടുക്കുമ്പോൾ കുത്തിവയ്പ് എടുത്ത സ്ഥലത്ത് വേദന, തളർച്ച, തലവേദന, പനി തുടങ്ങിയ ചെറിയ പാർശ്വഫലങ്ങൾ ഉണ്ടാകാം.
 
7. ഫെർട്ടിലിറ്റിയെ ദോഷകരമായി ബാധിക്കുമോ? തുടർച്ചയായി ഗർഭച്ഛിദ്രം സംഭവിച്ച വ്യക്തി വീണ്ടും ഗർഭിണിയാകാൻ ശ്രമിക്കുന്നതിനാൽ വാക്‌സിനേഷൻ മാറ്റിവയ്‌ക്കേണ്ടതുണ്ടോ?
 
വാക്‌സീൻ എടുക്കുന്നതിലൂടെ സ്ത്രീ-പുരുഷന്മാരിലെ ഫെർട്ടിലിറ്റിയെ ബാധിക്കുമെന്നത് സംബന്ധിച്ച് തെളിവുകളോ മെഡിക്കൽ കാരണങ്ങളോ ഇല്ല. ഗർഭച്ഛിദ്രത്തിനുള്ള സാധ്യതയെ ബാധിക്കില്ലെന്നതിനാൽ വാക്‌സിനേഷൻ മാറ്റിവയ്‌ക്കേണ്ടതില്ല.

8. അമ്മയാകാൻ തയാറെടുക്കുന്നവർക്ക് വാക്‌സീൻ എടുക്കാൻ കഴിയുമോ? ആദ്യ ഡോസ് വാക്‌സീൻ എടുത്തശേഷം ഗർഭിണിയായാൽ രണ്ടാമത്തെ ഡോസ് എടുക്കാൻ കഴിയുമോ?

അമ്മയാകാൻ തയാറെടുക്കുന്നവർക്ക് വാക്‌സീൻ എടുക്കുന്നതിൽ കുഴപ്പമില്ലെന്നാണ് ജെസിവിഐ ഉൾപ്പെടെയുള്ള റെഗുലേറ്ററി അതോറിറ്റികൾ പറയുന്നത്. ആദ്യഡോസിന് ശേഷം ഗർഭിണിയാകുന്നവർക്ക് ഡോക്ടറുമായി കൺസൽറ്റ് ചെയ്ത ശേഷം നിശ്ചിത തീയതിയിൽ തന്നെ രണ്ടാമത്തെ ഡോസ് എടുക്കാം.

9. വാക്‌സീൻ എടുത്താലുള്ള നേട്ടങ്ങൾ?
 
കോവിഡ് പിടിപെടാനും ഗർഭിണിയായിരിക്കെ ഗുരുതരമായ രോഗാവസ്ഥയുണ്ടാകാനുമുള്ള സാധ്യതകളും രോഗത്തെ തുടർന്നുള്ള മരണം, മാസം തികയാതെയുള്ള പ്രസവം, വീട്ടിലെ മറ്റുള്ളവർക്ക് കോവിഡ് പകരുക തുടങ്ങിയ അപകടസാധ്യതകളും കുറയ്ക്കാം. നിങ്ങൾ പുതുതായി കൈവരിച്ച പ്രതിരോധ ശേഷി നവജാത ശിശുവിലേക്കും കൈമാറാനുള്ള സാധ്യതയുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com