പായ്ക്കപ്പലുകൾക്ക് പുനരുദ്ധാരണം
Mail This Article
ദോഹ∙ രാജ്യത്തിന്റെ പൈതൃകക്കാഴ്ചകളിലൊന്നായ പായ്ക്കപ്പലുകളുടെ പുനരുദ്ധാരണത്തിന് ഖത്തർ നാഷനൽ ടൂറിസം കൗൺസിൽ തയാറെടുക്കുന്നു. പായ്ക്കപ്പലുകളുടെ നവീകരണം, പായ്ക്കപ്പലുകൾക്കായി മറീനകളും ജെട്ടികളും ആധുനികവൽക്കരിക്കുക, ക്രൂ ജീവനക്കാർക്കും ക്യാപ്റ്റന്മാർക്കും ഹെൽത്ത്, സേഫ്റ്റി പരിശീലനം നൽകുക എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലുള്ള വൻകിട പായ്ക്കപ്പൽ പുനരുദ്ധാരണ പദ്ധതിക്കാണ് കൗൺസിൽ തുടക്കമിടുന്നത്.
ആദ്യ ഘട്ടത്തിൽ പായ്ക്കപ്പലുകളുടെ അകത്തും പുറത്തുമുള്ള പരമ്പരാഗത ഡിസൈൻ ശൈലി നിലനിർത്തിക്കൊണ്ട് ലൈസൻസുള്ള 40 പായ്ക്കപ്പലുകൾ പുതുക്കിപ്പണിയും. പരിസ്ഥിതി സൗഹൃദവും ഡീസലിന് പകരം സോളർ ഊർജത്തിൽ പ്രവർത്തിക്കുന്ന എൽഇഡി ലൈറ്റുകളുമുള്ള കൂടുതൽ കാര്യക്ഷമതയുള്ള പായ്ക്കപ്പലുകളാക്കി മാറ്റും. യാത്രക്കാരുടെ സൗകര്യവും സുരക്ഷയും പരമാവധി ഉറപ്പാക്കിയുള്ള അത്യാധുനിക സൗകര്യങ്ങളും പായ്ക്കപ്പലുകളിലുണ്ടാകും.
രണ്ടാം ഘട്ടത്തിൽ മറീനകളും ജെട്ടികളും ആധുനികവൽക്കരിക്കുന്നതിലൂടെ പുതിയ ടിക്കറ്റ് ഓഫിസുകൾ, സന്ദർശകർക്ക് കാത്തിരിപ്പു മുറികൾ എന്നിവയുമുണ്ടാകും. പായ്ക്കപ്പൽ ഓടിക്കുന്നവർക്കും ടെക്‌നിക്കൽ വിഭാഗങ്ങൾക്കുമുള്ള വിദഗ്ധ പരിശീലനമാണ് മൂന്നാം ഘട്ടം.
ആഭ്യന്തര ടൂറിസം മേഖലയുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പായ്ക്കപ്പലുകളുടെ പുനരുദ്ധാരണത്തിലൂടെ രാജ്യത്തിന്റെ പൈതൃകവും സംസ്‌കാരവും ആവോളം ആസ്വദിക്കാൻ സന്ദർശകർക്ക് മികച്ച അവസരവും കൂടിയാണ് ഒരുക്കുന്നതെന്ന് കൗൺസിൽ സെക്രട്ടറി ജനറൽ അക്ബർ അൽ ബേക്കർ വ്യക്തമാക്കി.