ദേശീയ മനുഷ്യാവകാശ കമ്മിഷൻ; കരടു നിയമത്തിന് അംഗീകാരം
Mail This Article
അബുദാബി∙ ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്ഥാപിക്കാനുള്ള കരടു നിയമത്തിനു യുഎഇ ഫെഡറൽ നാഷനൽ അംഗീകാരം നൽകി. മനുഷ്യാവകാശവും യുഎഇ, രാജ്യാന്തര നിയമങ്ങളും കരാറുകളും അനുശാസിക്കുന്ന സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
സ്വതന്ത്രമായി പ്രവർത്തിക്കുന്ന ദേശീയ മനുഷ്യാവകാശ കമ്മിഷൻ രൂപീകരണം രാജ്യാന്തര മനുഷ്യാവകാശ മേഖലയിൽ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്തും. ലക്ഷ്യസാക്ഷാൽക്കാരത്തിന് കമ്മിഷൻ പ്രാദേശിക വകുപ്പുകളുമായി സഹകരിച്ചു പ്രവർത്തിക്കും. രാജ്യത്തെ മനുഷ്യാവകാശം സംരക്ഷിക്കാനും നിർദേശങ്ങളും പദ്ധതികളും നടപ്പിൽ വരുത്താനും ഇത് സഹായകമാകും.
മനുഷ്യാവകാശം സംബന്ധിച്ച് രാജ്യാന്തര നിയമങ്ങളും കരാറുകളും കമ്മിഷൻ സസൂക്ഷ്മം നിരീക്ഷിച്ച് പ്രാദേശികമായി ബോധവൽക്കരണം നടത്തുകയും ആവശ്യമായത് നടപ്പാക്കുകയും ചെയ്യും. തുല്യത പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഏതുരീതിയിലുള്ള വർണവിവേചനവും തുടച്ചുനീക്കുകയും ചെയ്യും.
മനുഷ്യാവകാശ കമ്മിഷൻ രൂപീകരണം പുതിയൊരു നാഴികക്കല്ലാണെന്നും ആഗോള മത്സരക്ഷമതാ നിലവാരം ഉയർത്താൻ ഇതുപകരിക്കുമെന്നും സഹമന്ത്രി ഖലീഫ ഷഹീൻ അൽ മറാർ പറഞ്ഞു. വനിതാ ശാക്തീകരണം, ബാലാവകാശം, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, തൊഴിലാളികളുടെ അവകാശ സംരക്ഷണം എന്നിവ കൂടുതൽ ശക്തമാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു.