അറബ് ലോകം ഒന്നടങ്കം ചോദിക്കുന്നു; ആരാണ് പാവങ്ങളുടെ കണ്ണീരൊപ്പുന്ന അജ്ഞാത യുവാവ്?
Mail This Article
ദുബായ് ∙ റമസാനിൽ പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്ന അജ്ഞാതനായ 'യുവാവി'ന്റെ കാരുണ്യ പ്രവർത്തനം അറബ് ലോകത്ത് ചർച്ചയാകുന്നു. വേദനിക്കുന്നവരുടെ അരികിലെത്തി അവർക്കു വേണ്ടത് നൽകി സങ്കടം തീർത്ത് ആരെന്നോ എന്തൊന്നോ പറയാതെ വിവിധ രാജ്യങ്ങളിലൂടെ പര്യടനം നടത്തുന്ന അപരിചിതനായ യുവാവാണു ശ്രദ്ധേയനാകുന്നത്. ഇദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്ന സത് പ്രവർത്തികൾക്ക് ഒട്ടേറെ പേരുടെ പിന്തുണ ലഭിക്കുന്നു.
അബുദാബി ടിവിയും സാമൂഹിക മാധ്യമങ്ങളും 'ഖൽബീ ഇത്ത് മ അൻ' എന്ന പേരിൽ യുവാവിന്റെ സദ്പ്രവർത്തികൾ സംപ്രേഷണം ചെയ്യുന്നു. പക്ഷേ പ്രേക്ഷകർക്ക് എവിടെയും ഇദ്ദേഹം തന്റെ മുഖം നൽകാറില്ല. യുഎഇ ദാനവർഷം ആഘോഷിച്ച 2017 ലാണ് ആദ്യമായി ഈ അജ്ഞാതൻ പ്രത്യക്ഷപ്പെട്ടത്. ലോകത്ത് എവിടെയും സ്നേഹസ്പർശവുമായി എത്തുന്ന യുവാവ് അറബ് ലോകത്തിന്റെ മനസ് കീഴടക്കിക്കഴിഞ്ഞു. ഇത്തവണ പാവപ്പെട്ട കുടുംബത്തിലെ കുട്ടികൾക്കു വിദ്യാഭ്യാസം നൽകുന്ന പദ്ധതിയുമായാണ് എത്തിയിരിക്കുന്നത്.
ലോകത്തെ വിവിധ വിദ്യാഭ്യാസ കേന്ദ്രങ്ങളെ പിന്തുണയ്ക്കുക, അനാഥരായ വിദ്യാർഥികൾക്കും, സ്കൂൾ ഫീസ് അടക്കാൻ കഴിയാത്തവർക്കും പഠനം പൂർത്തിയാക്കാനുള്ള സാഹചര്യമൊരുക്കുക, കുട്ടികളുടെ പഠന ചെലവിന് മാതാപിതാക്കളെ സഹായിക്കുന്ന വിധം തൊഴിലവസരങ്ങൾ നൽകുക തുടങ്ങിയ സേവനപ്രവർത്തനങ്ങളുമായാണു പാവപ്പെട്ടവരെ ഇദ്ദേഹം പിന്തുണയ്ക്കുന്നത്.
പ്രകൃതിക്ഷോഭം മൂലം സ്കൂളിലേക്കുള്ള പാലം തകർന്നപ്പോൾ അതു പുനർനിർമ്മിച്ചു നൂറുകണക്കിനു കുട്ടികൾക്ക് വീണ്ടും വിദ്യാലയത്തിൽ എത്താൻ അവസരമെരുക്കി. വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനങ്ങളിൽ ഒന്ന്, അത് എല്ലാവർക്കും ലഭ്യമായിരിക്കണം എന്നതാണ്. നിരക്ഷരത ഒരു പ്രശ്നമാണെങ്കിൽ അതിനെക്കുറിച്ച് മൗനം പാലിക്കുന്നത് കുറ്റകരമാണെന്ന് ഈ യുവാവ് ലോകത്തോടു പറയുന്നു. വിദ്യാഭ്യാസം നേടാത്ത ലോകമെമ്പാടുമുള്ള കുട്ടികളെ സഹായിക്കാനും അനാഥർക്കു കൈത്താങ്ങാവാനും വേണ്ടി പുതിയ സംരംഭത്തിനു തുടക്കമിടുകയും ചെയ്തു . ലോകത്തെവിടെയും സഹായഹസ്തവുമായി എത്തുന്ന അജ്ഞാതനെ കുറിച്ച് അറബ് ലോകം ഒന്നടങ്കം ചോദിക്കുന്നു. ആരാണയാൾ..?!