കോവിഡ്:ഇൻഷുറൻസ് നിർബന്ധമാക്കി സൗദി
Mail This Article
റിയാദ്∙ ഉംറ വീസയിലും സന്ദര്‍ശക, ടൂറിസ്റ്റ് വിസകളിലും സൗദിയിൽ എത്തുന്ന വിദേശികള്‍ക്ക് കോവിഡ് ചികിത്സാ കവറേജുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി നിർബന്ധമാക്കി.
സൗദിയിലെത്തിയ ശേഷം കോവിഡ് ബാധിച്ചാല്‍ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനാണിതെന്നു സൗദി സെന്‍ട്രല്‍ ബാങ്കും കൗണ്‍സില്‍ ഫോര്‍ കോപറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സും അറിയിച്ചു. കോവിഡ് ചികിത്സ, ക്വാറന്റീന്‍ ചെലവ്, അത്യാഹിത ഘട്ടങ്ങളില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകല്‍ എന്നിവ ഉൾപ്പെടുന്ന ഇന്‍ഷുറന്‍സ് പോളിസിയാണ് എടുക്കേണ്ടത്. രാജ്യത്തുള്ള സ്വദേശികൾക്കും വിദേശികൾക്കും ചികിത്സ ഉറപ്പാക്കാൻ ഇതുവഴി സാധിക്കും.
നിലവിൽ ഇന്ത്യയിൽനിന്ന് സൗദിയിലേക്കു വിമാന സർവീസ് പുനരാരംഭിച്ചിട്ടില്ല. ഈ മാസം 17ന് രാജ്യാന്തര സർവീസ് പുനരാരംഭിക്കുമെന്ന് സൗദി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കോവിഡ് രൂക്ഷമായ ഇന്ത്യ അടക്കം റെഡ് വിഭാഗം രാജ്യങ്ങളിലേക്കു സർവീസുണ്ടാകില്ലെന്നു വ്യക്തമാക്കിയിരുന്നു.
ബഹ്റൈൻ ഉൾപ്പെടെ ഗ്രീൻ വിഭാഗം രാജ്യങ്ങളിൽ 14 ദിവസം തങ്ങി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് ഇന്ത്യക്കാർ സൗദിയലെത്തുന്നത്. താമസ വീസയുള്ളവർക്കു പ്രശ്നമില്ല. എന്നാൽ ഇങ്ങനെ സന്ദർശക, ടൂറിസ്റ്റ്, ഉംറ വീസയിൽ സൗദിയിലെത്തുന്ന ഇന്ത്യക്കാർക്കും ഇൻഷൂറൻസ് നിർബന്ധമായിരിക്കും.