അധ്യാപകർക്ക് കുവൈത്തിൽ തിരിച്ചെത്താൻ അനുമതി
Mail This Article
കുവൈത്ത് സിറ്റി∙ കോവിഡ് പശ്ചാത്തലത്തിൽ സ്വന്തം നാടുകളിൽ കുടുങ്ങിക്കിടക്കുന്ന വിദേശീയരായ അധ്യാപകർക്ക് കുവൈത്തിൽ തിരിച്ചെത്തുന്നതിന് അനുമതി നൽകും. വിദ്യാഭ്യാസമന്ത്രാലയത്തിൻറെ അപേക്ഷയിന്മേൽ കൊറോണ എമർജൻസി കൗൺസിൽ ഉന്നതാധികാര സമിതിയാണ് ഈ തീരുമാനമെടുത്തത്.
പതിവ് വിമാന സർവീസ് നിലവിൽ ഇല്ലാത്തതിനാൽ കുവൈത്ത് അധികൃതർ നിർണയിച്ച വിഭാഗങ്ങൾക്ക് മാത്രമേ നിലവിൽ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. ആരോഗ്യമന്ത്രാലയം ജീവനക്കാർ, ഗാർഹിക തൊഴിലാളികൾ, നയതന്ത്രാലയം ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് നിലവിൽ പ്രവേശനാനുമതിയുള്ളവർ. ആ വിഭാഗത്തിലാണ് അധ്യാപകരെകൂടി ഉൾപ്പെടുത്തിയിട്ടുള്ളത്.
അതേസമയം സർക്കാർ വിദ്യാലയങ്ങളിലെ അധ്യാപകക്ഷാമം പരിഹരിക്കുന്നതിന് വിദേശി അധ്യാപകരെ കുവൈത്തിൽനിന്ന് പ്രാദേശികമായി റിക്രൂട്ട് ചെയ്യാൻ ആലോചന. അത് സംബന്ധിച്ച് മന്ത്രാലയം ഭരണനിർവഹണ വിഭാഗം പെരുന്നാൾ അവധിക്ക്ശേഷം ഉത്തരവ് പുറപ്പെടുവിക്കും. ഫ്രഞ്ച്, ഇംഗ്ലിഷ്, മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ജിയോളജി, മ്യൂസിക് അധ്യാപകരെയാണ് ആവശ്യം. മന്ത്രാലയം വെബ്സൈറ്റ് വഴിയാകും അപേക്ഷ ക്ഷണിക്കുക.
സെപ്റ്റംബറിൽ സ്കൂളുകൾ തുറക്കുന്നതോടെ 600 അധ്യാപകരുടെ ഒഴിവാണ് സർക്കാർ മേഖലയിൽ ഉണ്ടാവുക. സ്വദേശികൾ, സ്വദേശി വനിതകളുടെ മക്കൾ, ബിദൂനികൾ, ജിസിസി പൗരന്മാർ, വിദേശികൾ എന്നിങ്ങനെയാകും റിക്രൂട്ട്മെൻറ് പരിഗണന.