ചക്രശ്വാസം വലിച്ച് ട്രാവൽ ഏജൻസികൾ
Mail This Article
കുവൈത്ത് സിറ്റി∙ കോവിഡ് പശ്ചാത്തലത്തിൽ ട്രാവൽ ഏജൻസികൾ ചക്രശ്വാസം വലിക്കുന്നു. കോവിഡ് ആരംഭിച്ചത് തൊട്ട് ഇതേവരെ ട്രാവൽ ഏജൻസികൾക്ക് 100 ദശലക്ഷം ദിനാർ നഷ്ടം കണക്കാക്കുന്നതായി ടൂറിസം ആൻഡ് ട്രാവൽ ഓഫിസസ് ഫെഡറേഷൻ ഡയറക്ടർ അബ്ദുറഹ്‌മാൻ അൽ ഖറാഫി വെളിപ്പെടുത്തി.
പ്രതിമാസം ശരാശരി 8 ദശലക്ഷം ദിനാർ നഷ്ടമെന്നാണ് കണക്ക്. ട്രാവൽ- ടൂറിസം മേഖലയിൽ 200 സ്ഥാപനങ്ങൾ അടച്ചിട്ടുണ്ട്. അതുകൊണ്ട് മാത്രം നഷ്ടത്തിൻറെ തോത് അൽപം കുറക്കാനായെന്നതാണ് ആശ്വാസം. നിലവിൽ പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസികളിൽ 90%ഓളം ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. വരുമാനം നിലച്ചതിനാൽ ശമ്പളം നൽകാൻ കഴിയില്ലെന്നതിനാലാണ് അത്. പല ഓഫിസുകളിലും ഇപ്പോൾ ഒന്നോരണ്ടോ ജീവനക്കാർ മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഹോം ക്വാറൻറീൻ പതിവ് അവസാനിക്കുകയും രാജ്യം പകുതി തോതിലെങ്കിലും സാധാരണനിലയിൽ ആവുകയും ചെയ്താൽ മാത്രമേ ട്രാവൽ ഏജൻസികളിൽ എന്തെങ്കിലും ചലനം സാധ്യമാകൂ. ഉംറക്ക് പോകുന്നവർക്ക് നിയന്ത്രണങ്ങളോടെ സൗദി അനുമതി നൽകുന്നുണ്ട്.
റമസാനിലെ അവസാനത്തെ പത്തിൽ ഉംറ ആഗ്രഹിക്കുന്നവരും ഒട്ടേറെയുണ്ട്. എന്നാൽ ഉംറ കഴിഞ്ഞ് തിരിച്ചെത്തുന്നവർ ഒരാഴ്ച ക്വാറൻറീനിൽ കഴിയണമെന്നുണ്ട്. അക്കാരണത്താൽ ഉംറക്ക് പോകാൻ തയാറാകാത്തവരുണ്ടെന്നും അദ്ദേഹം പറഞ്ഞു.