ഒമാനിൽ കാറ്റും മഴയും; വ്യാപക നാശനഷ്ടം
Mail This Article
മസ്കത്ത് ∙ ശക്തമായ കാറ്റിലും മഴയിലും ഒമാനിലെ വിവിധ മേഖലകളിൽ വ്യാപക നാശനഷ്ടം. വാർത്താവിനിമയ സംവിധാനങ്ങളും വൈദ്യുതിയും പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
നോർത്ത് ബതീന, സൗത്ത് ബതീന എന്നിവിടങ്ങളിലാണ് വാർത്താവിനിമയ സംവിധാനങ്ങൾ താറുമാറായത്. മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും ഇന്നലെയും മഴ പെയ്തു. മഴയുടെ ശക്തി കുറഞ്ഞെങ്കിലും അസ്ഥിര കാലാവസ്ഥ ഇന്നും തുടരുമെന്നാണു റിപ്പോർട്ട്. സഹം, അൽ ഖബൂറ, അൽ സുവൈഖ്, സീബ് എന്നിവിടങ്ങളിൽ കെട്ടിടങ്ങൾ തകരുകയും മരങ്ങൾ കടപുഴകുകയും ചെയ്തു.
പല ഫാമുകളിലെയും വൻ നാശനഷ്ടമുണ്ടായി. ഒട്ടേറെ മൃഗങ്ങൾ ചത്തു. സഹമിൽ മഴയും ഖബൂറയിൽ കാറ്റും ശക്തമായിരുന്നു. നോർത്ത് ബാതിന, അൽ ദാഖ് ലിയ, അൽ ഷർഖിയ മേഖലകളിലെ വാദികൾ കരകവിഞ്ഞൊഴുകുകയാണ്. ശക്തമായ തിരകൾക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.