ഷാർജ കുട്ടികളുടെ വായനോത്സവം കോവിഡ് കാലത്ത് മാനസികോല്ലാസം പകരാൻ: അഹമദ് റക്കാദ് അൽ അംറി
Mail This Article
ഷാർജ ∙ കോവിഡ്19 കാലത്ത് കുട്ടികൾക്ക് മാനസികോല്ലാസം നൽകാനായി യുഎഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സമ്മാനമാണ് ഇപ്രാവശ്യത്തെ കുട്ടികളുടെ വായനോത്സവമെന്ന് സംഘാടകരായ ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹമദ് റക്കാദ് അൽ അംറി പറഞ്ഞു.
മഹാമാരിയെ തുടർന്നുള്ള നിയന്ത്രണങ്ങളാൽ നമ്മുടെ കുട്ടികൾ മാനസിക സംഘർഷമനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അവരിൽ ഉന്മേഷം പകർന്ന് സന്തോഷിപ്പിക്കേണ്ടത് നമ്മുടെ കടമയായി കരുതുന്നു. ഏറ്റവും വിജയകരമായ കുട്ടികളുടെ വായനോത്സവമാണ് ഇപ്രാവശ്യം ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്നത്. കുട്ടികൾക്കും കുടുംബങ്ങൾക്കും ഏറെ പ്രിയപ്പെട്ട ഉത്സവമാണിത്. പ്രതീക്ഷിച്ചതിലും കൂടുതൽ പേർ പരിപാടികളിൽ പങ്കെടുത്തുവരുന്നു. ഇപ്രാവശ്യത്തെ റെക്കോർഡ് നമ്പർ ഉത്സവത്തിന് ശേഷം വെളിപ്പെടുത്തും.
537 വിനോദ വിജ്ഞാന കലാ പരിപാടികൾ 11 ദിവസത്തെ ഉത്സവത്തിൽ നടന്നുവരുന്നു. ഇവിടേയ്ക്ക് സൗജന്യമായാണ് പ്രവേശനം. കുട്ടികൾക്ക് ശിൽപശാലകളിൽ പങ്കെടുത്തു പരിശീലനം നേടാം. ഇതിന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധ പരിശീലകരുമുണ്ട്. വിനോദ പരിപാടികൾ ലോകോത്തര നിലവാരമുള്ളതാണ്. അറബിക്, ഇംഗ്ലീഷ് പുസ്തകങ്ങളാണ് പ്രധാനമായും പ്രദർശിപ്പിച്ച് വിൽപന നടത്തുന്നത്. കൂടാതെ ചുരുക്കം ചില മലയാള പുസ്തകങ്ങളുമുണ്ട്.
ലൈബ്രറികൾക്ക് ഭരണാധികാരിയുടെ 25 ലക്ഷം ദിർഹം
ഷാർജയിലെ ലൈബ്രറികൾക്ക് കുട്ടികളുടെ പുതിയ പുസ്തകങ്ങൾ വാങ്ങാനും പ്രസാധകരെ സഹായിക്കാനും ഷെയ്ഖ് ഡോ.സുൽത്താൻ 25 ലക്ഷം ദിർഹം അനുവദിച്ചതായി അൽ അംറി പറഞ്ഞു. കുട്ടികളുടെയും യുവാക്കളുടെയും മാനസിക വളർച്ചയും ഉന്നമനവുമാണ് ഭരണാധികാരി ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കി. ഇൗ മാസം 29നാണ് വായനോത്സവം സമാപിക്കുക. സമാപന ദിവസം രാവിലെ 10 മുതൽ 8 വരെയും മറ്റു ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ രാത്രി 10 വരെയുമാണ് സൗജന്യ പ്രവേശനം.