ADVERTISEMENT

ദുബായ് ∙ കെപിസിസി പ്രസിഡന്റായി കെ.സുധാകരൻ വന്നതോടെ പ്രവാസ ലോകത്തും ആവേശം. പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ നിന്നുള്ളവർ ധാരാളമുള്ള പ്രദേശങ്ങളിലെല്ലാം കഴിഞ്ഞദിവസം രാത്രി മുതൽ തന്നെ ആഘോഷങ്ങളും തുടങ്ങി. പലരും ഓഫിസുകളിൽ നിന്ന് ഉച്ചയോടെ അവധിയെടുത്ത് എത്തിയാണ് കേക്കു മുറിച്ചും മധുരം വിളമ്പിയും സന്തോഷം പങ്കിട്ടത്. സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്ന നിലയിൽ പ്രവാസ ലോകത്ത് നിന്ന് സമൂഹ മാധ്യമങ്ങളിലും പ്രചാരണങ്ങൾ ശക്തമായിരുന്നു. അതിന്റെ പ്രതിഫലനം കൂടിയാണ് കഴിഞ്ഞദിവസത്തെ ആഘോഷങ്ങളിൽ നിഴലിച്ചത്. 

കണ്ണൂരിൽ സിപിഎമ്മിന് വാക്കിനു വാക്കും കയ്യൂക്കിന് കൈക്കരുത്തും മറുപടി കൊടുക്കാൻ കെൽപ്പുള്ള ആളു തന്നെ കോൺഗ്രസിന്റെ അമരക്കാരനാകുമ്പോൾ ചൂടും ചൂരും ഏറുമെന്ന വിലയിരുത്തലാണ് പ്രവർത്തകർക്കുള്ളത്. പ്രത്യേകിച്ച് സുധാകരന്റെ ആരാധകരുടെ സൈബർ കൂട്ടായ്മയായ കെ.എസ് ബ്രിഗേഡിന്റെ നേതൃത്വത്തിൽ ആഘോഷം പൊടിപൊടിച്ചു. പ്രവാസ ലോകത്തിനു വേണ്ടി എംപി എന്ന നിലയിൽ സുധാകരൻ പാർലമെന്റിൽ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നെന്നും അതു കൊണ്ടു കൂടിയാണ് ഇത്രയേറെ ആവേശമെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് ആദ്യസമയം എംപിയായിരുന്ന കാലയവളവിൽ സൗദിയിൽ നിന്നും മറ്റും ഗാർഹിക തൊഴിലാളികളും മറ്റും ഏറ്റവും കൂടുതൽ നാടണഞ്ഞിരുന്ന സമയത്ത് അവർക്ക് വേണ്ടിയും അനിയന്ത്രിതമായി വിമാനക്കൂലി വർധിപ്പിച്ചതിനെതിരേയും കെ.സുധാകരൻ പാർലമെന്റിൽ ശക്തമായി ശബ്ദമുയർത്തിയതായി അഡ്വ.ഹാഷിക് തൈക്കണ്ടി ഉൾപ്പടെയുള്ളവർ ചൂണ്ടിക്കാട്ടുന്നു. 

പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനു വേണ്ടിയും സുധാകരൻ ശക്തമായ ഇടപെടലാണ് നടത്തിയതെന്നും ഇവർ വ്യക്തമാക്കുന്നു. പെരുമ്പാമ്പ് ഇരവിഴുങ്ങിയതു പോലെ കിടക്കുന്നതിനേക്കാൾ നല്ലതും ഇപ്പോൾ പാർട്ടിക്കു വേണ്ടതും ഉഷാറായി ചലിപ്പിക്കാൻ കഴിവുള്ള നേതൃത്വമാണെന്ന് ആവേശഭരിതരായ ഒരു കൂട്ടം യുവസംഘം പറഞ്ഞു. അതേസമയം സുധാകരന്റെ ശൈലിയിലും ഇരുത്തം വന്നിട്ടുള്ളത് ഏറെ ഗുണകരമാകുമെന്നാണ് ഒരു വിഭാഗത്തിന്റെ കണക്കുകൂട്ടൽ. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സർവ സീമയും ലംഘിക്കുന്ന പ്രവർത്തകർക്കും നേതാക്കൾക്കും ഇടയിൽ കാർക്കശ്യവും അച്ചടക്കവും വരാൻ അൽപം പ്രയാസമാണ്. ഗ്രൂപ്പുകൾക്ക് അതീതനാണെന്ന് നിലപാടുകളിലൂടെ തെളിയിച്ചാൽ കോൺഗ്രസിനെ വിശ്വസിക്കുന്നവർ സുധാകരന് ഒപ്പം നിൽക്കുമെന്നാണ് ഒരു പക്ഷത്തിന്റെ വിലയിരുത്തൽ. 

സുധാകരന്റെ വരവ് താഴേത്തട്ടിൽ പ്രത്യേകിച്ച് പ്രവാസ ലോകത്ത് ആവേശം ജനിപ്പിച്ചിട്ടുണ്ടെന്ന് ഇൻകാസ് ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി പറഞ്ഞു. അതേസമയം, സമൂഹമാധ്യമത്തിൽ ശക്തരാകുന്ന പുതുതലമുറ പാർട്ടിക്കു വേണ്ടി എല്ലാം കളഞ്ഞു പ്രവർത്തിച്ച പഴയ തലമുറയെ പാടേ അവഗണിക്കുന്നതും നല്ലതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പഴയ തലമുറയുടെ അനുഭവസമ്പത്തും പുതുമുറക്കാരുടെ ആവേശവും ഒത്തുചേർക്കാൻ സുധാകരന് കഴിയണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഏതായാലും കോൺഗ്രസിന്റെ ഉയർത്തെഴുന്നേൽപ്പ് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന നിലാപാടിന് ഗ്രൂപ്പില്ലാതെ എല്ലാവരും ഒന്നിച്ചു കൈകൊടുക്കുന്നു. 

കെ.എസ് ബ്രിഗേഡിന്റെ നേതൃത്വത്തിൽ നടന്ന ആഘോഷങ്ങളിൽ അജിത് കണ്ണൂർ, അനന്തൻ തയ്യിൽ, അജിത അജ്മാൻ, ഷുസുദ്ദീൻ മുണ്ടേരി, നളിനി അനന്തൻ, ടി.കെ ഷഹീൻ തുടങ്ങിയവരും പങ്കെടുത്തു. ഇൻകാസിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം നടന്ന ആഘോഷത്തിന് നാദിർ കാപ്പാട് ,അഡ്വ. ഹാഷിക്ക് തൈക്കണ്ടി, എൻ.പി രാമചന്ദ്രൻ, ജേക്കബ് പത്താനപുരം, നൂറിൽ ഹമീദ്, സി.എ. ബീജു, അഷറഫ് പലേരി, പവി ബാലൻ, റഫീക്ക് മട്ടന്നൂർ, ബഷീർ നരാണിപ്പുഴ ,ടൈറ്റസ് പുല്ലു രാൻ ,ബാലകൃഷ്ണൻ അരിപ്ര, ഇക്ബാൽ ചെക്കിയാട്, ജിജോ, ഷൈജു അമ്മാനപ്പറ, ദീ ലിപ് , അബ്ദുൾ റഹ്മാൻ എന്നിവർ നേതൃത്വം നൽകി. പുന്നക്കൻ മുഹമ്മദലിക്കു പുറമേ ഇൻകാസ് യുഎഇ കമ്മിറ്റി ഭാരവാഹികളായ ടി.എ രവീന്ദ്രൻ, ഷാർജ പ്രസിഡന്റ് അഡ്വ.വൈ.എ റഹിം എന്നിവരും സുധാകരന് പിന്തുണ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com