സ്കൂളുകളിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷ തുടങ്ങി
Mail This Article
രാജ്യത്തെ സ്കൂളുകളിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷ തുടങ്ങി. കോവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾക്ക് വിധേയമായാണ് 321 സ്കൂളുകളിൽ 50743 കുട്ടികൾ ഇന്നലെ പരീക്ഷ എഴുതാൻ എത്തിയത്. എഴുത്തുപരീക്ഷ വേണോ വേണ്ടയോ വാദപ്രതിവാദങ്ങൾക്കിടെ ആരോഗ്യ സംരക്ഷണത്തിനുള്ള എല്ലാ മുൻകരുതലുകളും പൂർത്തിയാക്കി വിദ്യാഭ്യാസ മന്ത്രാലയം പരീക്ഷാ നടത്തിപ്പ് തീരുമാനിക്കുകയായിരുന്നു.
പരീക്ഷയ്ക്ക് എത്തിയ കുട്ടികളെ ഹാളിൽ പ്രവേശിക്കും മുൻപ് ശരീരോഷ്മാവ് പരിശോധനയ്ക്ക് വിധേയരാക്കി. 72 മണിക്കൂർ സമയപരിധിക്കകത്തുള്ള പിസിആർ പരിശോധനാ റിപ്പോർട്ടുമായാണ് കുട്ടികൾ സ്കൂളിൽ എത്തിയത്. പിസിആർ പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം വിവിധ കേന്ദ്രങ്ങളിൽ സംവിധാനം ഒരുക്കിയിരുന്നു.സയൻസ് വിഭാഗത്തിന് മാത്‌സും ലിറ്ററേച്ചർ വിഭാഗത്തിന് ഫ്രഞ്ച് ഭാഷയും മതപഠന വിഭാഗത്തിന് ഹദീസും ആയിരുന്നു പരീക്ഷ.വിദ്യാഭ്യാസമന്ത്രി ഡോ.അലി അൽ മുദ്‌ഹഫ്, അണ്ടർസെക്രട്ടറി ഡോ.അലി അൽ യാക്കൂബ്, പൊതുവിദ്യാഭ്യാസ വിഭാഗം അസി.അണ്ടർസെക്രട്ടറി ഉസാമ അൽ സുൽത്താൻ എന്നിവർ വിവിധ മേഖലകളിലെ പരീക്ഷാ സെൻററുകൾ സന്ദർശിച്ചു.