പരിശോധനയ്ക്ക് തിരക്കേറി; കൂടുതൽ കേന്ദ്രങ്ങൾ തുറക്കണമെന്ന് ആവശ്യം
Mail This Article
അബുദാബി∙ യുഎഇയിൽ കോവിഡ് പരിശോധനാ ചെലവ് കുറയ്ക്കുന്നതും ഇൻഷുറൻസ് കവറേജ് ലഭ്യമാക്കുന്നതും ഗൗരവമായി പരിഗണിക്കുമെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രി അബ്ദുൽറഹ്മാൻ അൽ ഒവൈസ്.
സർക്കാർ ഓഫിസുകളിൽ പ്രവേശനത്തിന് പിസിആർ ഫലം നിർബന്ധമാക്കിയ പശ്ചാത്തലത്തിൽ കൂടുതൽ സൗജന്യ പിസിആർ കേന്ദ്രം തുറക്കണമെന്ന് ഫെഡറൽ നാഷനൽ കൗൺസിലിൽ (എഫ്എൻസി) ആവശ്യം ഉയർന്ന പശ്ചാത്തലത്തിലാണ് വിശദീകരണം. ജീവനക്കാരുടെ പരിശോധനക്ക് സ്ഥാപനങ്ങൾ വൻതുക ചെലിടുന്നതിനാൽ ഇത് ഏറ്റെടുക്കാൻ ഇൻഷുറൻസ് കമ്പനികൾ തയാറാകണമെന്നു ഡപ്യൂട്ടി സ്പീക്കർ ഹമദ് അഹമ്മദ് അൽ റഹൂമി ആവശ്യപ്പെട്ടിരുന്നു.
വാക്സീൻ എടുത്താലും പൊതുപരിപാടികളിൽ പങ്കെടുക്കാൻ 48 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് ഫലം വേണം. വീസയ്ക്ക് മെഡിക്കൽ എടുക്കുന്നതിനും വാക്സീൻ എടുക്കുന്നതിനും 72 മണിക്കൂറിനകം എടുത്ത പിസിആർ നിർബന്ധം. ഈയിനത്തിൽ കുടുംബങ്ങൾക്കു വൻതുകയാണ് ചെലവാകുന്നത്. ഇൻഷുറൻസിൽ പിസിആർ പരിശോധന കൂടി ഉൾപ്പെടുത്തിയാൽ കുടുംബങ്ങൾക്കു വൻതുക ലാഭിക്കാനാകും. വാക്സീൻ സ്വീകരിച്ച് അൽഹൊസൻ ആപ്പിൽ ഇ/സ്റ്റാർ ചിഹ്നം തെളിഞ്ഞവർക്ക് 30 ദിവസത്തേക്കു ഗ്രീൻപാസ് ലഭിക്കുമെങ്കിലും വിവിധ ഓഫിസുകളിൽ കയറാൻ 72 മണിക്കൂറിനകം എടുത്ത പിസിആർ വേണം.
അൽഹൊസൻ ആപ്പിലാണ് ഇതു കാണിക്കേണ്ടത്. ഇതോടെ അബുദാബിയിലെ സൗജന്യ പരിശോധനാ കേന്ദ്രങ്ങളിൽ പിസിആർ എടുക്കാനെത്തുന്നവരുടെ എണ്ണം കൂടി.
ഇതേ തുർന്നാണ് കൂടുതൽ പരിശോധനാ കേന്ദ്രങ്ങൾ വേണമെന്ന് എഫ്എൻസിയിൽ ആവശ്യമുയർന്നത്.