ജനസംഖ്യയുടെ പകുതിയിലേറെ പേർക്കും വാക്സീൻ നൽകി യുഎഇ
Mail This Article
അബുദാബി∙ യുഎഇയിൽ 12 വയസ്സിനു മുകളിലുള്ള 85 ശതമാനത്തോളം പേർ വാക്സീൻ എടുത്തതായി ആരോഗ്യമന്ത്രാലയം. ദേശീയ വാക്സീൻ ക്യാംപെയ്നിലൂടെ സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായാണ് വാക്സീൻ നൽകുന്നത്.
60 വയസ്സിനു മുകളിലുള്ളവരിൽ 95% പേർക്കും വാക്സീൻ നൽകിയതായി ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി വക്താവ് ഡോ. താഹിർ അൽ അമേരി പറഞ്ഞു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജനസംഖ്യയിൽ ഇത്രയധികം പേർക്കു വാക്സീൻ നൽകുന്ന ആദ്യ രാജ്യമാണ് യുഎഇ എന്ന് ഡോ. അൽഅമേരി പറഞ്ഞു.
ഫൈസർ, അസ്ട്രാസെനക, സ്പുട്നിക്–5, സിനോഫാം വാക്സീനുകളാണ് യുഎഇ അംഗീകരിച്ചത്. ഇതിൽ സിനോഫാം ഹയാത് വാക്സ് എന്ന പേരിൽ യുഎഇയിൽ ഉൽപാദിപ്പിക്കുന്നു. കോവിഡ് ബാധിതരുടെ ചികിത്സയ്ക്ക് സർക്കാർ, സ്വകാര്യ ആശുപത്രികൾക്കു പുറമെ 10 ഫീൽഡ് ആശുപത്രികളും യുഎഇയിൽ പ്രവർത്തിക്കുന്നുണ്ട്.
ഫീൽഡ് ആശുപത്രികളിൽ മാത്രം 1500 ആരോഗ്യവിദഗ്ധർ കർമനിരതരാണ്. 3800 രോഗികളെ കൈകാര്യം ചെയ്യാനുള്ള അത്യാധുനിക സംവിധാനങ്ങളോടെയാണ് ഫീൽഡ് ആശുപത്രികൾ പ്രവർത്തിക്കുന്നത്.