ബാലവേലയ്ക്കെതിരെ ശബ്ദമുയർത്തി യുഎഇയിലെ നിശ്ചയദാർഢ്യക്കാരായ കുട്ടികൾ
Mail This Article
ദുബായ് ∙ ബാലവേലയ്ക്കെതിരെ തങ്ങളാൽ കഴിയുന്ന ശബ്ദമുയർത്തി യുഎഇയിലെ ഒരു പറ്റം നിശ്ചയദാർഢ്യക്കാരായ കുട്ടികൾ. മലയാളി രക്ഷിതാക്കളും സാമൂഹിക പ്രവർത്തകരും നേതൃത്വം നൽകുന്ന പ്രതീക്ഷ–സ്പെഷ്യൽ സ്മൈൽസ് എന്ന സംഘടനയുടെ കീഴിൽ ഇതുമായി ബന്ധപ്പെട്ട് കുട്ടികൾ വിഡിയോ ഒരുക്കി. സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ ഇന്ത്യക്കാരൻ കൈലാഷ് സത്യാർഥിയോടുള്ള ആദരമായാണ് വിഡിയോ പുറത്തിറക്കിയത്. വിഡിയോ കണ്ട് സന്തോഷവാനായ കൈലാഷ് സത്യാർഥി കുട്ടികൾക്ക് നന്ദി പറഞ്ഞുകൊണ്ട് സന്ദേശമയക്കുകയും ചെയ്തു.
ബാലവേലയുടെ ദൂഷ്യഫലങ്ങൾ വിശദീകരിക്കുന്ന വിഡിയോ കുട്ടികൾ തന്നെയാണ് തയാറാക്കിയത്. കുട്ടികൾ വരച്ച ചിത്രങ്ങളും അവരുടെ പ്രവൃത്തികളും ഇടംനേടിയ വിഡിയോ പ്രതീക്ഷ–സ്പെഷ്യൽ സ്മൈൽസിന്റെ കഴിഞ്ഞ ദിവസം ആരംഭിച്ച യൂ ട്യൂബ് ചാനലിൽ റിലീസ് ചെയ്തു. കാദൻ, ഫർഹാൻ, അഞ്ജാൻ, സൈറ, രേഷ്മ, രാഹുൽ, രത്ന, ആനന്ദ്, മീനാക്ഷി, ജാസ്മിൻ, അലൻ, ഇമാദ്, നവ്യ, നീഹ, സത്യ എന്നിവരാണ് വിഡിയോയിൽ അണിനിരന്നത്.
കുട്ടികളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കാണ് കൈലാഷ് സത്യാർഥിക്ക് പുരസ്‌കാരം നേടിക്കൊടുത്തത്. ബാലവേലയ്‌ക്കെതിരെ രൂപവത്കരിച്ച ബച് പൻ ബചാവോ ആന്ദോളൻ എന്ന സംഘടനയുടെ സ്ഥാപകനാണ് ഇദ്ദേഹം.
English Summary: World against child labour