അസുഖം ബാധിച്ചു മരിച്ച പ്രവാസിയുടെ ചികിത്സാ ചെലവുകള്‍ ഏറ്റെടുത്ത് ആശുപത്രി
Mail This Article
ഷാര്‍ജ∙ കോവിഡ്19 ബാധിച്ച ശേഷം മറ്റ് അസുഖങ്ങള്‍ കാരണം മരിച്ച പ്രവാസിയുടെ ചികിത്സാ ചെലവുകള്‍ ആശുപത്രി ഏറ്റെടുത്തത് നിസ്സഹായരായ ബന്ധുക്കള്‍ക്ക് തുണയായി. കൊല്ലം സ്വദേശി നിസാം മുത്തനീഫയാണ് കോവിഡ് ബാധിച്ച ശേഷമുണ്ടായ അസുഖങ്ങള്‍ മൂലം ഷാര്‍ജയിലെ ബുര്‍ജീല്‍ ആശുപത്രിയില്‍ മരിച്ചത്. രണ്ടാഴ്ചയിലേറെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശേഷമാണ് നിസാം മരിച്ചത്. ആശുപത്രി ബില്ലടക്കാന്‍ നിര്‍വാഹമില്ലാതെ ബന്ധുക്കള്‍ യുഎഇ കെഎംസിസിയെ സമീപിച്ചു. കെഎംസിസിയുടെ അപേക്ഷയില്‍ വിപിഎസ് ഹെല്‍ത് കെയര്‍ ചെയര്‍മാനും എംഡിയുമായ ഡോ. ഷംഷീര്‍ വയലില്‍ ഇടപെട്ടാണ് ആശുപത്രി ചെലവുകള്‍ ഒഴിവാക്കിയത്.
ആശുപത്രിയില്‍ അടക്കേണ്ട ഒരു ലക്ഷം ദിര്‍ഹം വരുന്ന ബില്ലില്‍ ബന്ധുക്കളെക്കൊണ്ട് പറ്റുന്നത്ര അടപ്പിച്ച് ബാക്കി തുക മുഴുവന്‍ ബുര്‍ജീല്‍ അധികൃതര്‍ ഒഴിവാക്കി നല്‍കിയതോടെ മൃതദേഹം വിട്ടു കിട്ടാനും സംസ്‌കരണ ചടങ്ങുകള്‍ വേഗത്തിലാക്കാനും ബന്ധുക്കള്‍ക്കു സാധിച്ചു. മരിച്ച നിസാമിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ എന്തു ചെയ്യണമെന്ന നിസ്സഹായാവസ്ഥായിലായിരുന്നു് ബന്ധുക്കള്‍ കെഎംസിസിയെ സമീപിച്ചത്. യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് പുത്തൂര്‍ റഹ്മാൻ, ജനറൽ സെക്രട്ടറി അന്‍വര്‍ നഹ എന്നിവരാണ് ബുര്‍ജീലുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിച്ചത്.