ലഹരി മരുന്നിനു പണം നൽകാതിരുന്നതിനു പിതാവിനെ കുത്തിക്കൊന്നു; യുവാവിന് വധശിക്ഷ
Mail This Article
അൽ ഐൻ ∙ ലഹരിമരുന്നു വാങ്ങാൻ പണം നൽകാതിരുന്ന പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സ്വദേശി യുവാവിന് വധശിക്ഷ. 36 തവണ കുത്തേറ്റ പിതാവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ച സഹോദരന്റെ കാർ ഇയാൾ ആക്രമിക്കുകയും ചെയ്തു. പ്രതിയ്ക്കു മാപ്പു നൽകാൻ കുടുംബാംഗങ്ങൾ വിസമ്മതിച്ചതിനെ തുടർന്നാണ് വധശിക്ഷ വിധിച്ചത്.
പിതാവിനോട് പ്രതി ഇടയ്ക്കിടെ പണം ചോദിക്കാറുണ്ടായിരുന്നെന്നും കൊടുക്കാതായപ്പോൾ മർദിക്കുമായിരുന്നുവെന്നും വീട്ടുകാർ കോടതിയെ ബോധിപ്പിച്ചു. എന്തോ പറയാനുണ്ടെന്നു പറഞ്ഞ് പിതാവിനെ വീടിന് മുറ്റത്തേയ്ക്കു വിളിച്ചു. അടുത്തെത്തിയപ്പോൾ മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് തുടരെ തുടരെ 36 പ്രാവശ്യം കുത്തുകയായിരുന്നു.
ലഹരിമരുന്ന് ഉപയോഗം, വാഹനം ആക്രമിക്കൽ, ചികിത്സ തടസപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളും ഗുരുതര സ്വഭാവമുള്ളതാണെന്നു കോടതി ചൂണ്ടിക്കാട്ടി.
പിതാവിനെ അടുത്തേയ്ക്കു വിളിച്ചു വരുത്തി ആക്രമിച്ചു
ഇക്കഴിഞ്ഞ റമസാനി തറാവീഹ് പ്രാർഥന കഴിഞ്ഞ ശേഷമായിരുന്നു കേസിനാസ്പദമായ സംഭവം. ഇടയ്ക്കിടെ പണം ആവശ്യപ്പെടുമ്പോൾ നൽകിയില്ലെങ്കിൽ പ്രതി മാനസിക വിഭ്രാന്തി കാട്ടുകയും പിതാവിനെ മർദിക്കുകയും ചെയ്തിരുന്നു. ലഹരിമരുന്ന് കേസിൽ ഇയാൾ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. കൂടാതെ, ചികിത്സയ്ക്കും വിധേയനായിരുന്നു. ആക്രമിക്കുന്നതു കണ്ട് സഹോദരൻ ഒാടിച്ചെന്ന് പിതാവിനെ തന്റെ കാറിൽ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും പ്രതി അതു തടഞ്ഞു. സഹോദരന്റെ കാറിന് കേടുപാടുകള് സംഭവിക്കുകയും ചെയ്തു.
വീടിന് പുറത്തുണ്ടായിരുന്ന രണ്ടാമത്തെ സഹോദരൻ നിലവിളി കേട്ട് ഒാടിച്ചെന്നപ്പോൾ കണ്ടത് കുത്തേറ്റ് കിടക്കുന്ന പിതാവിനെയായിരുന്നു. ഇദ്ദേഹമാണ് ഉടൻ പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്ന് അൽ ഐൻ ക്രിമിനൽ കോടതിയാണ് വിധിച്ചത്. ലഹരിമരുന്നിന്റെ സ്വാധീനത്താലാണ് പ്രതി ക്രൂരകൃത്യം ചെയ്തതെന്ന് അയാളുടെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. തനിക്കൊന്നും ഒാർമയില്ലെന്നായിരുന്നു പ്രതി കോടതിയിൽ മൊഴി നൽകിയത്.
English Summary: Drug addict, who stabbed father 36 times, gets death sentence