ഓട്ടം, നീന്തൽ, സൈക്കിളിങ്; ചരിത്രം കുറിച്ച് ലുൽവ അൽമാരി, ഖത്തറിന്റെ ഉരുക്കു വനിത
Mail This Article
ദോഹ ∙ മുഴുവന്‍ ദൂര ട്രെയ്ത്തലോണ്‍ പൂര്‍ത്തിയാക്കിയ പ്രഥമ ഖത്തരി ഉരുക്കു വനിതയെന്ന ബഹുമതി ഇനി ലുല്‍വ അല്‍മാരിയ്ക്ക് സ്വന്തം. നീന്തല്‍, സൈക്കിളിങ്, ഓട്ടം എന്നിവ ഉള്‍പ്പെടുന്ന ട്രെയ്ത്തലോണില്‍ അയണ്മാന് ഹാംബര്‍ഗ് ഫിനിഷ് ലൈന്‍ മറികടന്നാണ് ലുല്‍വ ഈ നേട്ടം സ്വന്തമാക്കിയത്. ഓഗസ്റ്റ് 29ന് നടന്ന ഹാംബര്‍ഗിലെ റേസില്‍ 13 മണിക്കൂര്‍ 27 മിനിറ്റിലാണ് ഇടവേളയില്ലാതെ 3.86 കിലോമീറ്റര്‍ നീന്തലും 180.25 കിലോമീറ്റര്‍ സൈക്കിള്‍ സവാരിയും 42.20 കിലോമീറ്റര്‍ മാരത്തണും പൂര്‍ത്തിയാക്കി ലുല്‍വ ചരിത്രം കുറിച്ചത്.
ദോഹയിലെ പരിശീലകന് ഗെര്‍ഡ ദുമിത്രുവിന്റെ മാര്‍ഗനിര്‍ദേശത്തില്‍ എട്ടുമാസത്തെ കഠിന പരിശ്രമത്തിലൂടെയാണ് ക്രോസ്ഫിറ്ററും പര്‍വതാരോഹകയും മാത്രമായിരുന്ന, നീന്തല്‍ ഒട്ടും വശമില്ലാതിരുന്ന ലുല്‍വ ട്രെയ്ത്തലോണില്‍ ചരിത്രം സൃഷ്ടിച്ചത്. അയണ്മാന് കസാഖിസ്ഥാന്‍ റേസില്‍ പങ്കെടുക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും കോവിഡ് കേസുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഹാംബര്‍ഗ് റേസില്‍ മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ട്രെയ്ത്തലോണില്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ നേട്ടത്തിന് ശേഷം ഒക്ടോബറില്‍ ഖത്തറില്‍ നടക്കുന്ന ഖത്തര്‍ ദേശീയ ട്രെയ്ത്തലോണ്‍ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് ലുല്‍വ.
English Summary: Lolwa Almarri the first Qatari Ironwoman