ADVERTISEMENT

ദുബായ് ∙ നിരീക്ഷണവും നടപടികളും കൂടുതൽ ശക്തമാക്കിയതോടെ നായിഫ് മേഖലയിലെ കുറ്റകൃത്യ നിരക്കു കുറഞ്ഞു. നഗരത്തിലെ ഏറ്റവും തിരക്കേറിയ മേഖലയിൽ പോക്കറ്റടിയും പണമടങ്ങിയ ബാഗ് തട്ടിപ്പറിക്കുന്നതുമൊക്കെ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണു നടപടികൾ ഊർജിതമാക്കിയത്. ഈ വർഷം ആദ്യ പകുതിയിൽ കഴിഞ്ഞവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കുറ്റകൃത്യങ്ങൾ 19% കുറഞ്ഞതായാണ് പൊലീസ് റിപ്പോർട്ട്. ഈ വർഷം 44 കേസുകളാണ് റജിസ്റ്റർ ചെയ്തത്. 

നിരീക്ഷണം, പ്രത്യേക പരിശീലനം നേടിയ കമാൻഡോകളുടെ പരിശോധന, അതിവേഗ നടപടികൾ, ഡ്രോൺ സേവനം എന്നിവ ഏകോപിപ്പിച്ചായിരുന്നു നീക്കങ്ങളെന്നു നായിഫ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ താരിഖ് തെഹ് ലക് പറഞ്ഞു. ഇതോടൊപ്പം ബോധവൽക്കരണ നടപടികൾ ഊർജിതമാക്കുകയും ചെയ്തു. 

കുറ്റകൃത്യങ്ങളെക്കുറിച്ചും കുറ്റവാളികളെക്കുറിച്ചുമുള്ള സമഗ്ര വിവരശേഖരവും തയാറാക്കിയിട്ടുണ്ട്. വിവിധ മേഖലകളിൽ 24 മണിക്കൂറും നിരീക്ഷണം ഏർപ്പെടുത്തുകയും 5 മിനിറ്റിനകം നടപടി സ്വീകരിക്കുകയും ചെയ്യുന്നു. എന്തെങ്കിലും സംശയകരമായി തോന്നിയാൽ പൊതുജനങ്ങൾക്ക് അറിയിക്കാം. ഫോൺ: 999, 901.

തട്ടിപ്പ് പലവിധം

* ബാങ്കുകൾ, എടിഎമ്മുകൾ എന്നിവിടങ്ങളിൽ നിന്നു പണവുമായി മടങ്ങുന്നവരെയാണു കവർച്ചക്കാർ ലക്ഷ്യമിടുന്നതെന്നു കണ്ടെത്തിയിരുന്നു. 

* തട്ടിപ്പ് സംഘത്തിൽ 3 അംഗങ്ങൾ വരെയുണ്ടാകും. ദേഹത്തു തുപ്പുകയോ ചുവന്ന ദ്രാവകം  വസ്ത്രത്തിലേക്കു തെറിപ്പിക്കുകയോ ചെയ്യുന്നു.  ഇതു വൃത്തിയാക്കാൻ ശ്രമിക്കുമ്പോൾ പണം തട്ടിയെടുത്ത് ഓടുന്നു. തിരക്കേറിയ മേഖലകളാണ് ഇവർ തിരഞ്ഞെടുക്കുക.

atm-fraud

* മൂർച്ചയുള്ള ബ്ലേഡും മറ്റും ഉപയോഗിച്ച് പോക്കറ്റ് കീറി പഴ്സ് എടുക്കുന്നതാണ് മറ്റൊരു രീതി.  

* വയോധികരെ ലക്ഷ്യമിട്ടു പ്രഭാതങ്ങളിൽ കവർച്ച നടത്തുന്നതും ഇവരുടെ രീതിയാണ്.  

 ഉറപ്പാക്കണം സുരക്ഷ

ബാങ്കുകളും പണമിടപാടു സ്ഥാപനങ്ങളും ധാരാളമുള്ള നായിഫിൽ പണം കൈകാര്യം ചെയ്യുമ്പോൾ കരുതൽ വേണമെന്നു പൊലീസ് അറിയിച്ചു. സുരക്ഷ ഉറപ്പാക്കാതെ കൂടുതൽ പണം കൊണ്ടുപോകരുത്. 

* അപരിചിതർക്കു മുന്നിൽ പണം എണ്ണരുത്

cash

* പരിചയമില്ലാത്തവരുമായി സംസാരിക്കുന്നതും വിവരങ്ങൾ പങ്കുവയ്ക്കുന്നതും ഒഴിവാക്കണം.

* വാഹനത്തിൽ നിന്നു പുറത്തിറങ്ങാൻ അപരിചിതർ ആവശ്യപ്പെട്ടാൽ അവഗണിക്കുക. 

* ടയർ പഞ്ചറായെന്ന വ്യാജേന വാഹനത്തിൽ നിന്നു പുറത്തിറക്കി ചിലർ പണം അപഹരിക്കുന്നു.

English Summary : Serious crime in Naif declines by 19% compared to last year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com