സേവനകാല അലവൻസിന് തൊഴിലാളികൾ അർഹരെന്ന് അബുദാബി ലേബർ കോടതി
Mail This Article
ദുബായ് ∙ തൊഴിൽ കരാറിൽ പറയുന്നില്ലെങ്കിലും സേവനകാല അലവൻസിന് തൊഴിലാളികൾ അർഹരാണെന്ന് അബുദാബി ലേബർ കോടതി. തൊഴിലുടമയും തൊഴിലാളിയും തമ്മിൽ രൂപപ്പെടുത്തുന്ന കരാറുകളെക്കാൾ പ്രധാനമാണ് രാജ്യത്തെ തൊഴിൽ നിയമം.
തൊഴിലാളി ജോലി അവസാനിപ്പിക്കുമ്പോൾ സേവന കാലം പരിഗണിച്ച് നിശ്ചിത തുക നൽകുന്നതു തൊഴിൽ നിയമം അടിസ്ഥാനമാക്കിയാണ്. തൊഴിൽ നിയമം അനുസരിച്ച് ഒരു വർഷം ജോലിചെയ്ത ഒരാൾ സേവനാനന്തര ആനുകൂല്യങ്ങൾക്ക് അർഹനാണ്. ഓരോ വർഷവും 21 ദിവസത്തെ വേതനം എന്ന തോതിൽ കണക്കാക്കിയാണ് ആദ്യത്തെ 5 വർഷം തുക നിശ്ചയിക്കേണ്ടത്. മൊത്തം തുക 2 വർഷത്തെ വേതനത്തിൽ കവിയരുതെന്നാണു വ്യവസ്ഥ.
ഒരു വർഷം േസവനം പൂർത്തിയാക്കിയാൽ ഇതിനർഹനാണ്. സേവനാനന്തര ആനുകൂല്യവും സ്വദേശത്തേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റും നിഷേധിച്ച തൊഴിലുടമയ്ക്ക് എതിരെ തൊഴിലാളി നൽകിയ പരാതിയിലാണ് ഇതു വ്യക്തമാക്കിയത്. 6 മാസം പൂർത്തിയാക്കിയ തൊഴിലാളിക്ക് മാസത്തിൽ 2 ദിവസം വീതം വാർഷിക അവധിയുണ്ടാകും. അവകാശപ്പെട്ട അലവൻസിനൊപ്പം മടക്കയാത്രയ്ക്കു ടിക്കറ്റ് നൽകാനും തൊഴിലുടമയ്ക്കു നിർദേശം നൽകി.