സമൂഹമാധ്യമത്തിൽ അച്ഛന്റെ അഭ്യർഥന; 13 വർഷത്തിനുശേഷം മകനെ കണ്ടെത്തി
Mail This Article
റിയാദ്∙ 13 വർഷം മുൻപ് സൗദിയിൽ കാണാതായ തിരുവനന്തപുരം സ്വദേശി അനീഷിനെ നജ്റാനിൽ കണ്ടെത്തി.
മകനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അച്ഛൻ അശോകൻ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത് അഭ്യർഥനയെ തുടർന്ന് നജ്റാൻ കെഎംസിസി ആക്ടിങ് പ്രസിഡന്റ് ലുക്മാൻ ചേലേമ്പ്ര, കെഎംസിസി ജുർബ ഏരിയാ സെക്രട്ടറി ഷറഫുദ്ധീൻ പൂളപ്പൊയിൽ, സാമൂഹിക പ്രവർത്തകൻ സേവ്യർ ദാസ് മാർത്താണ്ഡം എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.
തുടർന്ന് അനീഷ് അച്ഛനുമായി ഫോണിൽ സംസാരിച്ചു. വർഷങ്ങൾക്കു ശേഷം മകന്റെ ശബ്ദം കേട്ട അശോകന് സന്തോഷംകൊണ്ട് വാക്കുകൾ മുറിഞ്ഞു. പിന്നീട് അമ്മയുമായും ഫോണിൽ സംസാരിച്ചതോടെ അനീഷ് വികാരഭരിതനായി. ഇരുവരും ഏറെ നേരം കരഞ്ഞു. വെൽഡിങ് തൊഴിലാളിയായ അനീഷിന്റെ ഇഖാമാ കാലാവധി 10 വർഷം മുൻപ് തീർന്നിരുന്നു.
പിന്നീട് പുറത്തിറങ്ങാതെ കഴിയുകയായിരുന്ന അനീഷ് വല്ലപ്പോഴും ലഭിക്കുന്ന ചില്ലറ പണി ചെയ്താണ് കഴിഞ്ഞിരുന്നത്. രോഗിയായ അശോകന്റെ അഭ്യർഥന മാനിച്ച് രേഖകൾ ശരിപ്പെടുത്തി എത്രയും വേഗം അനീഷിനെ നാട്ടിലെത്തിക്കുമെന്ന് ലുക്മാൻ പറഞ്ഞു.