ADVERTISEMENT

ദുബായ് ∙ കേരളത്തിൽ കൂടുതൽ നിക്ഷേപത്തിന് തയാറാണെന്ന് യുഎഇയിലെ ഗൾഫ് ഇസ്‌ലാമിക് ഇൻവെസ്റ്റ്മെന്റ്സ് (ജിഐഐ) അധികൃതർ. ഇന്ത്യയിൽ ഇസ്‌ലാമിക ധനകാര്യ സ്ഥാപനമായി പ്രവർത്തിക്കുന്നില്ലാത്തതിനാൽ നിക്ഷേപത്തിന് റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി ആവശ്യമില്ലെന്നും സിഇഒയും നിക്ഷേപ പങ്കാളിയുമായ പങ്കജ് ഗുപ്ത മനോരമയോടു പറഞ്ഞു.

കേരളത്തിലെ അഗാപേ എന്ന ആരോഗ്യ സ്ഥാപനത്തിൽ ജിഐഐയ്ക്ക് 12 ദശലക്ഷം ഡോളർ നിക്ഷേപമുണ്ട്. ഭക്ഷ്യമേഖല-അടിസ്ഥാന സൗകര്യവികസന മേഖലകളിൽ ഉൾപ്പെടെ കൂടുതൽ രംഗങ്ങളിൽ നിക്ഷേപത്തിന് തയാറാണെന്നും വ്യക്തമാക്കി. ഇന്ത്യയിൽ ഇസ്‌ലാമിക ധനകാര്യ സേവനങ്ങൾ നൽകുന്ന സ്ഥാപനമായി പ്രവർത്തിക്കുന്നില്ല. നിക്ഷേപം നടത്താൻ മാത്രമാണ് ഉദ്ദേശിക്കുന്നത്. സ്ഥാപനങ്ങൾ അനിസ്‌ലാമികമായി പ്രവർത്തിക്കുന്നില്ല എന്നു മാത്രമേ ഉറപ്പാക്കുന്നുള്ളൂ.

നേരത്തേ അൽബറക എന്ന പേരിൽ ഇസ്‌ലാമിക ധനകാര്യ സ്ഥാപനത്തിന് കേരള സർക്കാർ ശ്രമിച്ചപ്പോൾ റിസർവ് ബാങ്ക് അനുമതി നൽകിയിരുന്നില്ല. എന്നാൽ ധനകാര്യ സേവനം നൽകാത്തതിനാൽ‌ റിസർവ് ബാങ്കിന്റെ അനുമതി വേണ്ട.

ബെംഗളൂരുവിലാണ് ജിഐഐ ഓഫിസ് തുറക്കുന്നെങ്കിലും അവിടെ മാത്രം പ്രവർത്തനം പരിമിതപ്പെടുത്തില്ലെന്നും പങ്കജ് ഗുപ്ത പറഞ്ഞു. നിക്ഷേപ രംഗത്ത് കൂടുതൽ സഹകരണത്തിന് ഇന്ത്യ-ഇസ്രയേൽ-യുഎഇ അധികൃതർ തീരുമാനിച്ചതായും അടുത്ത മാസം ഇന്ത്യൻ സംഘം ഇസ്രയേൽ സന്ദർശിക്കുമെന്നും ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻപുരിയും പറഞ്ഞു.

കഴിഞ്ഞദിവസം മൂന്നു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖരും അധികൃതരും പങ്കെടുത്ത സമ്മേളനം നടന്നു.  3രാഷ്ട്രങ്ങൾക്കും സഹകരിക്കാവുന്ന കൂടുതൽ മേഖലകളുണ്ടെന്ന് മനസ്സിലാക്കി. എക്സ്പോ പോലുള്ള ആഗോള വേദി ഇന്ത്യയ്ക്കായി കൂടുതൽ അവസരങ്ങൾ തുറക്കും. ഇന്ത്യയിൽ നിക്ഷേപത്തിന് ആഗ്രഹം പ്രകടിപ്പിച്ച് ഇരുരാജ്യങ്ങളിൽ നിന്നും കൂടുതൽ പേർ കോൺസുലേറ്റുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കർണാടകയിൽ 4000 കോടി നിക്ഷേപിക്കാൻ ജിഐഐ

ദുബായ് ∙ ജിഐഐ കർണാടകയിൽ 4000 കോടി രൂപയോളം നിക്ഷേപം നടത്തും. ബെംഗളൂരുവിൽ ആദ്യ രാജ്യാന്തര ഓഫിസ് ഉടൻ തുറക്കുമെന്നും  പങ്കജ് ഗുപ്ത പറഞ്ഞു. എക്സ്പോയിൽ ഇന്ത്യ പവിലിയനിലാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് വർഷത്തിനിടെ കർണാടകയിലെ വിവിധ പദ്ധതികളിലായി ജിഐഐ 500 ദശലക്ഷം ഡോളർ നിക്ഷേപിക്കും.

ആരോഗ്യരംഗം മുതൽ സാങ്കേതികരംഗം വരെ ഇതിൽ ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവർഷം 1000 കോടിയുടെ നിക്ഷേപം കർണാടകയിൽ നടത്തി.  ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്ക് ഗൾഫിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനുള്ള സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിഐഐയുടെ നിക്ഷേപ സന്നദ്ധത മറ്റുള്ളവരെ ഇന്ത്യയിലേക്ക് വരാൻ പ്രേരിപ്പിക്കുമെന്ന് കോൺസൽ ജനറൽ ഡോ. അമൻ പുരി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com