ADVERTISEMENT

ദുബായ്∙ കേരളത്തെ യന്ത്രവൽക്കൃത മത്സ്യബന്ധനം പഠിപ്പിച്ച നോർവേയുടെ പവിലിയൻ ഓപർച്യൂണിറ്റി മേഖലയിൽ ഏറ്റവും ആദ്യമാണ്. ഓപർച്യൂണിറ്റി പവിലിയന്റെ തൊട്ടടുത്തുള്ള പവിലിയൻ മത്സ്യബന്ധന കപ്പലിന്റെ മാതൃകയിലാണ് നിർമിച്ചിരിക്കുന്നതും. സമുദ്ര മലിനീകരണത്തിനെതിരെയും കടൽസമ്പത്ത് ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വ്യക്തമാക്കുന്നു.

ഇപ്പോഴത്തെ അവസ്ഥയിൽ പോയാൽ 2050ൽ സമുദ്രത്തിൽ മത്സ്യത്തേക്കാൾ കൂടുതൽ പ്ലാസ്റ്റിക് മാലിന്യമാകുമെന്നു മുന്നറിയിപ്പാണ് പവലിയിന്റെ പ്രവേശന കവാടത്തിൽ തന്നെ ബോധ്യപ്പെടുത്തുന്നത്. മത്സ്യബന്ധനത്തിൽ കേമൻമാരായ നോർവെക്കാർ 1952ലാണ് കൊല്ലം സ്വദേശികളെ ബോട്ടും കപ്പലും വമ്പൻ വലകളും ഉപയോഗിക്കാൻ പഠിപ്പിച്ചത്. അതിനായി 1952ൽ ഇന്ത്യയുമായി  കരാറിലും ഏർപ്പെട്ടിരുന്നു. ജവഹർലാൽ നെഹ്റുവിന്റെ കാലത്ത് ഒന്നാം പഞ്ചവൽസര പദ്ധതിയിൽ ഉൾപ്പെടുത്തി ഇൻഡോ നോർവീജിയൻ പ്രോജക്ട് എന്ന പേരിൽ നടപ്പാക്കിയ ആ പദ്ധതിയുടെ ഭാഗമായാണ് നീണ്ടകരയിൽ ആദ്യമായി ബോട്ടും ഐസ് പ്ലാന്റുകളും ഒക്കെ നിർമിക്കുന്നത്.

അന്നൊക്കെ വലയിൽ കുടുങ്ങിയ ചെമ്മീനിനെ കടൽപ്പുഴു എന്ന് പറഞ്ഞ് തെങ്ങിൻ ചുവട്ടിലും മറ്റും ഇട്ടു കുഴിച്ചുമൂടിക്കളഞ്ഞ കാര്യം കൊല്ലത്തെ പഴമക്കാർ ഇപ്പോഴും പറയും. മത്സ്യ ബന്ധനത്തിനു പുറമേ ആരോഗ്യം, ശുദ്ധജലവിതരണം തുടങ്ങിയ മേഖലകളിലേക്കും നോർവെക്കാരുമായുള്ള സഹകരണം വളർന്നു. ആശുപത്രിയും കുടിവെള്ളവുമെല്ലാം ഇതിന്റെ ഭാഗമായി നിർമിച്ചു. ചവറ പ്രിമോ പൈപ്പു ഫാക്ടറിയും ചവറ ഫൗണ്ടേഷൻ ആശുപത്രിയുമെല്ലാം ഇതിന്റെ ഭാഗമായാണ് നിർമിച്ചത്.

നെഹ്റുവും ഇന്ദിരാഗാന്ധിയും പദ്ധതി ഡയറക്ടറായ നോർവേക്കാരൻ പ്രഫ. ജി.എം ഗെറഡ്സണും 1958ൽ നീണ്ടകര, അഷ്ടമുടി പ്രദേശത്ത് സന്ദർശനവും നടത്തിയിരുന്നു. സംസ്ഥാന സർക്കാരിനായിരുന്നു നടത്തിപ്പ് ചുമതല. ഏതായാലും നോർവെ പവിലിയൻ സന്ദർശിക്കുന്നവർക്ക് ഇനിയും നമ്മൾ പലതും അവരിൽ നിന്ന് പഠിക്കേണ്ടിയിരിക്കുന്നു എന്ന തോന്നലാണ് ഉണ്ടാക്കും. സമുദ്ര സമ്പത്ത് ശരിയായി ഉപയോഗപ്പെടുത്താനും എന്നാൽ സമുദ്രത്തെ വേണ്ടവിധം സംരക്ഷിക്കാനും വൻ പദ്ധതികളാണ് നോർവെ നടപ്പാക്കുന്നത്.

കടലിൽ വൻ കാറ്റാടി യന്ത്രങ്ങൾ സ്ഥാപിച്ച് വൈദ്യുതി, കാർബൺ ഡയോക്സൈഡിന്റെ വമനം തീരെയില്ലാത്ത കപ്പലുകൾ, കപ്പലുകൾ വൃത്തിയാക്കുന്ന റോബട്ടുകൾ, സമുദ്രാന്തർ ഭാഗത്തെ വിവരങ്ങൾ അറിയാൻ പാമ്പിന്റെ ആകൃതിയിലുള്ള ഡ്രോണുകൾ തുടങ്ങിയവയെല്ലാം ഈ മേഖലയിലെ രാജ്യത്തിന്റെ സംഭാവനകളാണ്. ഇതുപോലുള്ള സമഗ്ര പദ്ധതികളിലൂടെ 2030ൽ തങ്ങളുടെ മേഖലയിലെ സമുദ്രത്തെ സമ്പൂർണമായി മാലിന്യവിമുക്തമാക്കാനാണ് ലക്ഷ്യമിടുന്നത്.

പുറമേ മാത്രമല്ല കപ്പലിന്റെ ആകൃതി. ഉള്ളിൽ പ്രവേശിച്ചാലും കപ്പലിന്റെ അടിത്തട്ടിലും ഡക്കിലും സഞ്ചരിച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന രീതിയിലാണ് ഓഡിയോ വീഡിയോ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയിട്ടുള്ളത്. വെറും ഇരുപതു മിനിട്ടു കൊണ്ട് സമുദ്രമേഖലയിലൂടെ ഒരു ഓട്ടപ്രദക്ഷിണമാണ് പവിലിയൻ ഒരുക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com