ഭാവി ‘കയ്യിലാക്കി’ കസഖ്സ്ഥാൻ
Mail This Article
ദുബായ് ∙ കാഴ്ചക്കാരെ കോരിയെടുത്തു ഭാവിയിലേക്കു കുതിക്കുന്ന 'കൈ'ക്കരുത്തുമായി എക്സ്പോയിൽ കസഖ്സ്ഥാന്റെ 'സ്മാർട് ഇന്ദ്രജാലം'. ലോകത്തിന്റെ ഭാവി ഭദ്രമാക്കുന്ന കൂറ്റൻ യന്ത്രക്കൈയാണ് പവിലിയനിലെ താരം. നിർമിതബുദ്ധി (എഐ)യുടെ അനന്ത സാധ്യതകളിലേക്കു സന്ദർശകർക്കു പറക്കാം.
ബഹിരാകാശം, കടലാഴങ്ങൾ എന്നിവയെല്ലാം കീഴടക്കാൻ ഇനിയുള്ള കാലത്ത് നിർമിതബുദ്ധിയുടെ സഹായം കൂടിയേ തീരൂവെന്നു കാട്ടിത്തരുന്നു. ഭൂമിക്കടിയിൽ നിന്ന് ഉയർന്നു വരുന്ന മനുഷ്യനു നേർക്ക് ശൂന്യതയിൽ നിന്നു നീണ്ടുവരുന്ന കയ്യിൽ തുടങ്ങുന്നു കാഴ്ചകളുടെ അത്ഭുതലോകം.
സ്മാർട് സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മാത്രമേ ലോകത്തിനു വികസനഭാവി സ്വന്തമാക്കാനാകൂ എന്ന് പ്രതീകാത്മകമായി അവതരിപ്പിക്കുന്നു. യന്ത്രക്കൈയും ഡിജിറ്റൽ ലോകവും ചേരുന്ന ദൃശ്യവിരുന്നിൽ ഭാവിയിലേക്ക് പറക്കുന്ന പ്രതീതി ഉണർത്തും.
അപാരം, ഈ 'ബുദ്ധി'
മനുഷ്യ ബുദ്ധിയെയും ചിന്താശൈലികളെയും അനുകരിക്കാൻ മനുഷ്യർ തന്നെ കംപ്യൂട്ടറിനെ പരിശീലിപ്പിക്കുന്നു.
തളർച്ചയില്ലാതെ എത്രവേണമെങ്കിലും ജോലി ചെയ്യാൻ കഴിയുന്ന കംപ്യൂട്ടറുകൾക്കു ബുദ്ധിപരമായ കഴിവുകൾ കൂടി ലഭിക്കുമ്പോൾ മനുഷ്യാധ്വാനം കുറയുകയും പിഴവുകൾ ഒഴിവാകുകയും ചെയ്യും.
മൂന്നുതരം എഐയുണ്ട്. ഒന്നു വിശകലനം ചെയ്യുന്നത്, രണ്ടാമത്തേത് വിവരങ്ങൾ നൽകുന്നത്, മൂന്നാമത്തേത്ത് സ്വന്തമായി ചെയ്യാൻ പഠിപ്പിക്കുന്നതും സ്വയം പ്രവർത്തിക്കുന്നതും.
പുഷ്പങ്ങളുടെ നാട്ടിൽ പഠനാവസരങ്ങൾ
പുഷ്പങ്ങളുടെ നാടായ കസഖ്സ്ഥാൻ വിനോദസഞ്ചാരികളുടെ പ്രിയകേന്ദ്രമാണ്. വിസ്തൃതിയിൽ ലോകത്ത് 9ാം സ്ഥാനത്തുള്ള രാജ്യത്ത് മലകളും മരുഭൂമിയും മഞ്ഞുമൂടിയ മേഖലകളുമുണ്ട്. കാർഷിക മേഖലയിലും മുന്നിലാണ്.
അനുകൂല കാലാവസ്ഥ, സുരക്ഷിതത്വം, മികച്ച സർവകലാശാലകൾ എന്നിവ ഇന്ത്യൻ വിദ്യാർഥികളെയടക്കം ഇവിടേക്ക് ആകർഷിക്കുന്നു. കാർഷിക മേഖലയിലടക്കം വൻ നിക്ഷേപാവസരങ്ങളാണ് ഉള്ളതെന്നും പ്രതിനിധികൾ പറയുന്നു.