സാരഥീയം-2021 നാളെ
Mail This Article
കുവൈത്ത് സിറ്റി∙ സാരഥി കുവൈത്ത് 22ാംമത് വാർഷികം (സാരഥീയം-2021) നാളെ വിവിധ പരിപാടികളോടെ ആഘോഷിക്കും. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ ഉച്ചയ്ക്ക് ഒന്നിന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ഉദ്ഘാടനം ചെയ്യും.
കുവൈത്ത് കാൻസർ സെന്റർ ഡപ്യൂട്ടി ഡയറക്ടർ ജാസിം ബറകാത്ത്, ആഭ്യന്തരമന്ത്രാലയം ഡപ്യൂട്ടി മാനേജർ ബദർ സൗദ് ഷബീബ് ഉസ്മാൻ അൽ സഹാലി, ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമി, മാർത്തോമ്മ മെത്രാപ്പോലീത്ത മാർ തിയോഡോഷ്യസ്, വി.കെ.മുഹമ്മദ് എന്നിവർ സംബന്ധിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കോവിഡ് കാലത്തെ സേവനം പരിഗണിച്ച് 12 പൊതുപ്രവർത്തകരെയും 15 ആരോഗ്യ പ്രവർത്തകരെയും ഡോ.പൽപു സ്മാരക അവാർഡ് നൽകി ആദരിക്കും. 10,12 പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കുള്ള ശ്രീശാരദാംബ എക്സലൻസ് അവാർഡ് വിതരണവുമുണ്ടാകും. കോവിഡ് ബാധിച്ച് കുവൈത്തിൽ മരിച്ച അംഗത്തിൻറെ കുടുംബത്തിന് സാരഥി സ്നേഹ വീട് പദ്ധതിയിൽ വീടുവച്ച് നൽകും. കുട്ടികളുടെ വിദ്യാഭ്യാസ ചെലവും ഏറ്റെടുക്കും. പുതിയ സ്നേഹവീട് പദ്ധതി പ്രഖ്യാപനവും സമ്മേളനത്തിൽ നടത്തും.
കോവിഡിന്റെ 3 കാലഘട്ടം അടിസ്ഥാനമാക്കി ‘അവസ്ഥാന്തരം’ എന്ന തിയററ്റിക്കൽ ഡ്രാമ, കലാമണ്ഡലം ധനുഷ സന്യാലിന്റെ നേതൃത്വത്തിൽ നൃത്തശിൽപം, പിന്നണിഗായകരായ ഇഷാൻ ദേവ്, അഖില ആനന്ദ് എന്നിവരുടെ സംഗീത പരിപാടി എന്നിവയുമുണ്ടാകും. 4 വർഷത്തിനിടെ സംഘടന 1.32 കോടി രൂപയുടെ ജീവകാരുണ്യ പ്രവർത്തനം നടത്തിയതായും അവർ പറഞ്ഞു.
പ്രസിഡന്റ് സജീവ് നാരായണൻ, സി.വി.ബിജു, ബിജു ഗംഗാധരൻ, കെ.സുരേഷ്, രജീഷ് മുല്ലക്കൽ, എൻ.എസ്.ജയകുമാർ, കെ.പി.സുരേഷ്, സി.എസ്.ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.ദൈവദശകത്തിന്റെ അറബിക് സംഗീതാവിഷ്കാരം സാരഥീയത്തിൽ അവതരിപ്പിക്കും.
യുഎഇയിലെ പ്രശസ്ത കവി ഡോ.ശിഹാബ് എം ഘാനം ദൈവദശകത്തിലെ വരികൾ അറബിയിലേക്ക് മൊഴിമാറ്റിയിരുന്നു. അറബിക് ഭാഷയിൽ അതിന്റെ സംഗീതാവിഷ്കരണം ലോകത്ത് ആദ്യമായാണ്. സാരഥി കുവൈത്ത് അംഗങ്ങളാണ് ആലാപനം നടത്തുക.