1600 കി.മീ യാത്ര, പകുതി ദൂരം പിന്നിട്ടപ്പോൾ അപകടം; സൗദിയിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കും
Mail This Article
ജിദ്ദ∙ കഴിഞ്ഞ ദിവസം സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി കുടുംബത്തിന്‍റെ മൃതദേഹങ്ങൾ വൈകാതെ നാട്ടിലെത്തിക്കും. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ടോയോട്ട വാഹന ഡീലറായിരുന്ന കോഴിക്കോട് ബേപ്പൂർ സ്വദേശി പാണ്ടികശാലകണ്ടി മുഹമ്മദ് ജാബിർ, അൽ ജമീൽ എന്ന കമ്പനിയിലെ ഫീൽഡ് ഓഫീസറായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ശബ്‌ന, മക്കളായ ലൈബ, സഹ, ലൂഥ്ഫി എന്നിവരുൾപ്പെടുന്ന കുടുംബത്തിന്റെ ജീവനാണ് ഒരുമിച്ച് റോഡിൽ പൊലിഞ്ഞത്.
ജുബൈൽ നിന്ന് ഏകദേശം 1600 കിലോമീറ്റർ അകലെയുള്ള ജിസാനിലേക്ക് കഴിഞ്ഞയാഴ്ചയാണ് ജാബിറിന് ജോലിമാറ്റം ലഭിച്ചത്. കമ്പനിയിൽ ജോലിയേറ്റടുത്ത് യോജിച്ച താമസ സ്ഥലവും കണ്ടെത്തിയതിന് ശേഷം ഇന്നലെ കുടുംബത്തെ കൂട്ടി സ്വന്തം വാഹനത്തിൽ ജിസാനിലേക്ക് പുറപ്പെട്ടതായിരുന്നു. മറ്റൊരു വാഹനത്തിൽ വീട്ടുസാധനങ്ങൾ പറഞ്ഞു വിടുകയും ചെയ്തു. ജുബൈലിൽ നിന്ന് ഏകദേശം 800 ഓളം കിലോമീറ്റർ സഞ്ചരിച്ച് അൽ റൈനിൽ എത്തിയപ്പോഴാണ് ദാരുണമായ അപകടം നടന്നത് എന്നു കരുതുന്നു.
ഇന്നലെ അർധ രാത്രി പിന്നിട്ടതോടെ വീട്ടുസാധനങ്ങൾ വഹിച്ച വാഹനം ജിസാനിൽ ലക്ഷ്യ സ്ഥാനത്ത് എത്തിയതിന് ശേഷവും ഇവർ എത്താത്തതിനാൽ ജിസാനിൽ സാമൂഹിക പ്രവർത്തകർ ഇടപെട്ട് അന്വേഷണം ആരംഭിച്ചിരുന്നു. സാമൂഹിക പ്രവർത്തകനായ ഹാരിസ് കല്ലായിയുടെ നമ്പർ ഉൾപ്പെടെ നൽകി ശബ്ദ രേഖ ഈ വിഷയത്തിൽ പ്രചരിക്കുകയും ചെയ്തു.
രാത്രി 12.30 മണിക്ക് ശേഷം ജാബിറിന്റെയും കുടുംബത്തിന്റെയും വിവരങ്ങൾ ലഭ്യമല്ലെന്നും ജിസാനിലേക്ക് ഏകദേശം 350 ഓളം കിലോമീറ്റർ ദൂരം കൂടി ഓടി എത്താനുണ്ടെന്ന് പറഞ്ഞതായും ആണ് വിവരം. അർധരാത്രിയും കഴിഞ്ഞ് റൈൻ പിന്നിട്ടതിന് ശേഷമാണ് അപകടം നടന്നതെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു. മനസിൽ നിറയെ മോഹങ്ങളുമായി കുടുംബം ഒന്നിച്ച് ഉല്ലസിച്ച് സഞ്ചരിച്ച ചുവപ്പ് കൊറോള കാർ, പക്ഷേ അവരെ തിരിച്ചു വരാത്ത ലോകത്തേക്ക് ആനയിക്കുകയായിരുന്നു. സ്വദേശികൾ സഞ്ചരിച്ച ലാൻഡ് ക്രൂയിസർ കാർ പുറകിൽ ഇടിക്കാൻ അതൊരു കാരണമായി എന്ന് മാത്രം.
കിഴക്കൻ പ്രവിശ്യയിൽ ഉള്ളവർക്ക് ഉംറ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് 1200 ലധികം കിലോമീറ്റർ സ്വയം വാഹനം ഓടിച്ച് സഞ്ചരിക്കുന്ന ദീർഘ യാത്രകൾ പരിചിതമാണെങ്കിലും മാറിയോടിക്കാൻ ഡ്രൈവർമാരില്ലാത്ത അവസ്ഥയിൽ ഇത്തരം യാത്രകളിൽ അപകട സാധ്യതകൾ ഏറെയാണ്. റിയാദ് കെഎംസിസിയുടെ നേതൃത്വത്തിലാണ് നാട്ടിൽ കൊണ്ടു പോവുന്നതിനുള്ള നടപടി പൂർത്തിയാക്കുന്നത്. സിദ്ദീഖ് തുവ്വൂർ, അൽ റെയ്നിലെ കെഎംസിസി പ്രവർത്തകൻ ശൗകത്ത്, ജിസാനിലെ സാമൂഹിക പ്രവർത്തകൻ ഹാരിസ് കല്ലായി എന്നിവരാണ് തുടർ നടപടികൾ ഏകോപിപ്പിക്കുന്നത്.