11 ദിവസം കൊണ്ട് 132 പരിപാടികൾ; ദേശീയദിനം ആഘോഷമാക്കി ഷാർജ
Mail This Article
ഷാർജ∙ യുഎഇ ദേശീയദിനം ആഘോഷമാക്കുന്നതിന്റെ ഭാഗമായി ഷാർജയിൽ വിവിധ ഇടങ്ങളിലായി 11 ദിവസത്തിനുള്ളിൽ നടന്നത് സെമിനാറുകൾ ഉൾപ്പടെ 132 പരിപാടികൾ. 25 പ്രദർശനങ്ങൾ, 13 നാടൻ കലാപരിപാടികൾ, 17 നാടകങ്ങൾ, 15 കായിക പരിപാടികൾ, 35 ശിൽപശാലകൾ എന്നിവയാണ് നടന്നത്. ഷാർജ ദേശീയദിനാഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഇവ നടന്നത്.
രണ്ട് സംഗീത പരിപാടികളും ഇതിൽ ഉൾപ്പെടും. ഷാർജ നഗരം, ഖോർഫക്കാൻ, അൽ ഹംറിയ, ദിബ്ബ, അൽ മദം, ബടായെ, അൽ ദൈദ്, വാദി അൽ ഹെലോ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിപാടികൾ. ഖോർഫക്കാനിൽ 23ന് ആരംഭിച്ച ഒപ്പറേറ്റയോടെയാണ് പരിപാടികളുടെ തുടക്കം. ഇതിനു പുറമേ ലബനീസ്, റഷ്യൻ, ഇറാഖി നാടൻകലാകാരന്മാർ അവതരിപ്പിച്ച പരിപാടികളും ഇതിനു മാറ്റു കൂട്ടി.
പിന്നീടുള്ള ദിവസങ്ങളിൽ ദിബ്ബയിലും കലാപരിപാടികൾ അരങ്ങേറി. യുഎഇ പ്രസിഡന്റിന്റെ ചിത്രം വൻ ബലൂണിൽ അലങ്കരിച്ചു പറത്തിവിട്ടായിരുന്നു തുടക്കം.അൽ ഹംറിയയിൽ സേനയുടെ പരേഡും നടന്നു. കൽബയിൽ ക്ലാസിക് കാറുകളുടെയും ബൈക്കുകളുടെയും പരേഡും ഇമറാത്തി ഗായകൻ ഫൈസൽ അൽ ജാസിമിന്റെ സംഗീത നിശയും അറങ്ങേറി.
കൂടാതെ വെടിക്കെട്ടും നടന്നു. ഇമറാത്തി സംഗീതജ്ഞൻ ഹുസൈൻ അൽ ജാസ്മിയുടെ പ്രകടനത്തോടെയാണ് മൂന്നിന് ദേശീയദിനാഘോഷങ്ങളുടെ കലാശക്കൊട്ട് നടന്നത്. ഇതിനു പുറമെ ചെറിയ, ഇടത്തരം പട്ടണങ്ങളിലും പ്രദേശങ്ങളിലുമെല്ലാം കലാപരിപാടികളും സംഗീതശിൽപങ്ങളും നാടൻ കലാരൂപങ്ങളുടെ അവതരണവുമെല്ലാം നടന്നതായി അധികൃതർ അറിയിച്ചു.