അക്ഷര സ്നേഹികൾക്ക് ഉത്സവമായി ദോഹ രാജ്യാന്തര പുസ്തക മേള
Mail This Article
ദോഹ∙ ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ 31-ാമത് ദോഹ രാജ്യാന്തര പുസ്തക മേളയ്ക്ക് തുടക്കമായി. പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അൽതാനിയാണ് 10 ദിവസം നീളുന്ന പുസ്തക മേള ഉദ്ഘാടനം ചെയ്തത്. അറിവ് വെളിച്ചമാണ് എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.
37 രാജ്യങ്ങളിൽ നിന്നുള്ള 430 പുസ്തക പ്രസാധകരുടെ പങ്കാളിത്തത്തിലാണ് മേള. മേളയുടെ ഭാഗമായി ചെറുതും വലുതുമായ 800 ഓളം പരിപാടികളാണ് നടക്കുകയെന്ന് സാംസ്‌കാരിക മന്ത്രി ഷെയ്ഖ് അബ്ദുൽറഹ്മാൻ ബിൻ ഹമദ് അൽതാനി വ്യക്തമാക്കി. 1972 ൽ തുടക്കമിട്ട ദോഹ രാജ്യാന്തര പുസ്തക മേളയിൽ ഇതുവരെ നടത്തിയതിൽ വച്ചേറ്റവുമധികം പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നതെന്നതും ഇത്തവണത്തെ വലിയ പ്രത്യേകതയാണ്.
കുട്ടികൾക്ക് പുസ്തക മേളയിൽ പ്രവേശനമില്ലെങ്കിലും ക്രിയേറ്റിവിറ്റി ഗാർഡനിലൂടെ പ്രത്യേക പരിപാടികളാണ് ടെലിവിഷനിലും മറ്റുമായി സംഘടിപ്പിച്ചിരിക്കുന്നത്. സന്ദർശകർക്ക് വായന ശീലം വികസിപ്പിക്കാൻ സഹായകമാകുന്ന റീഡർ ഗൈഡും ഇത്തവണത്തെ പ്രത്യേകതയാണ്. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് 30 ശതമാനം ശേഷിയിലാണ് പുസ്തക മേള നടക്കുന്നത്. ഒരേ സമയം 2,000 പേർക്ക് പ്രവേശിക്കാം.
ശനി മുതൽ വ്യാഴം വരെ രാവിലെ 9.00 മുതൽ രാത്രി 10.00 വരെയും വെളളിയാഴ്ചകളിൽ ഉച്ചയ്ക്ക് 3.00 മുതൽ രാത്രി 10.00 വരെയുമാണ് പ്രദർശനം. 22 വരെ നീളുന്ന മേളയിൽ പ്രവേശനത്തിന് https://31.dohabookfair.qa/en/visitors/visitors-registration/ എന്ന ലിങ്കിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്യണം.