ADVERTISEMENT

ദോഹ∙ ഖത്തറിലേക്ക് എത്തുന്നവർ യാത്രയ്ക്ക് മുൻപായി ഇഹ്‌തെറാസിൽ റജിസ്റ്റർ ചെയ്യണമെന്ന് ഓർമിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. അബു സമ്ര കര അതിർത്തി മുഖേനയും ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെയും ഖത്തറിലേക്ക് എത്തുന്നവർക്കുള്ള പ്രവേശന നടപടികൾ എളുപ്പമാക്കുന്നതിനാണ് ഇഹ്‌തെറാസ് പ്രീ-റജിസ്‌ട്രേഷൻ നിർബന്ധമാക്കിയതെന്ന് എയർപോർട്ട് പാസ്‌പോർട്ട് വകുപ്പിലെ മേജർ അബ്ദുല്ല അൽ ജാസമി വ്യക്തമാക്കി.

 

ഖത്തറിനുള്ളിൽ കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കിയ പൗരന്മാർക്കും പ്രവാസി താമസക്കാർക്കും വിദേശയാത്ര കഴിഞ്ഞു മടങ്ങിയെത്തുമ്പോൾ മറ്റ് രേഖകൾ സമർപ്പിക്കാതെ വേഗത്തിൽ തന്നെ ഇഹ്‌തെറാസ് പ്രീ-റജിസ്‌ട്രേഷനിലൂടെ പ്രവേശനാനുമതി ലഭിക്കുന്നുണ്ട്. രാജ്യത്തിന്റെ പുതിയ യാത്രാ, ക്വാറന്റീൻ നയങ്ങൾ അറിയാനും ഇഹ്‌തെറാസ് റജിസ്‌ട്രേഷൻ ഗുണകരമാണ്. മാത്രമല്ല ഹമദ് വിമാനത്താവളത്തിലെ പ്രവേശന നടപടികളും വേഗത്തിലാക്കാനും കഴിയും.

 

എല്ലാ അംഗങ്ങൾക്കും വേണ്ടി ഒരു കുടുംബത്തിലെ ഒരാൾ മാത്രം റജിസ്റ്റർ ചെയ്താൽ മതി. പൗരന്മാർക്കും പ്രവാസി താമസക്കാർക്കും ഇഹ്‌തെറാസ് പ്രീ-റജിസ്‌ട്രേഷൻ നിർബന്ധമല്ല. എന്നാൽ സന്ദർശകർക്ക് റജിസ്‌ട്രേഷൻ നിർബന്ധമാണ്. വീസ, പാസ്‌പോർട് നമ്പർ, കോവിഡ് വാക്‌സീൻ വിവരങ്ങൾ, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്, ഹോട്ടൽ ക്വാറന്റീൻ റിസർവേഷൻ തുടങ്ങി എല്ലാ രേഖകളും സമർപ്പിക്കുകയും വേണം.

 

മുഴുവൻ രേഖകളും സമർപ്പിക്കാതിരിക്കുകയും രേഖകളിലെ വ്യക്തത കുറവുമാണ് പ്രവേശനത്തിന് അനുമതി ലഭിക്കാത്തതിന്റെ ചില കാരണങ്ങൾ. ഇക്കാര്യങ്ങൾ അപേക്ഷകനെ അറിയിക്കുന്നുമുണ്ട്. ഇഹ്‌തെറാസിലെ പ്രീ-റജിസ്‌ട്രേഷൻ രാജ്യത്തേക്കുള്ള പ്രവേശനത്തിന്റെ ആരോഗ്യ സുരക്ഷാ സംബന്ധമായ അനുമതികളുടെയും നടപടികളുടെയും ഭാഗമാണ്. പ്രവാസികളുടെ വരവും പോക്കും  താമസവും സംബന്ധിച്ച നിയമവ്യവസ്ഥകൾ പ്രകാരമാണ് നിയമപരമായ പ്രവേശന അനുമതി ലഭിക്കുന്നതെന്നും മേജൽ അൽ ജസമി ഓർമപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com