ഭൂമിയിടപാടുകളിൽ കുതിപ്പ്; ദുബായ് മറികടന്നത് 12 വർഷത്തെ റെക്കോർഡ്
Mail This Article
ദുബായ്∙ ഭൂമിയിടപാടുകളിൽ ദുബായ് 12 വർഷത്തെ റെക്കോർഡ് തകർത്ത് മുന്നോട്ട്. കഴിഞ്ഞ വർഷം 15,107 കോടി ദിർഹത്തിന്റെ ഇടപാടുകളാണു നടന്നത്. താമസസജ്ജമായ കെട്ടിടങ്ങൾക്കും മറിച്ചുവിൽപന നടത്തുന്ന കെട്ടിടങ്ങൾക്കുമായിരുന്നു കൂടുതൽ ആവശ്യക്കാർ.
ഇങ്ങനെയുള്ള 59.6% ആണ് വിറ്റുപോയത്. 40.6% ആണ് നിർമാണ സജ്ജമായ ഭൂമി വിൽപന. ഇത്തരത്തിലുള്ള 24761 സ്ഥലങ്ങൾ 4550 കോടി ദിർഹത്തിന് വിറ്റുപോയി. 36480 കെട്ടിടങ്ങൾ 10556 കോടി ദിർഹത്തിനും മറിച്ചുവിറ്റു. 2008നു ശേഷം ഈ രീതിയിൽ നടന്ന ഏറ്റവും വലിയ വിൽപനയാണിത്.എക്സ്പോ തന്നെയാണ് റിയൽ എസ്റ്റേറ്റ് ഇടപാടുകളെ ഏറ്റവും സ്വാധീനിച്ച ഘടകമെന്നും റിപ്പോർട്ടുണ്ട്.
ഇതിനൊപ്പം വാക്സിനേഷൻ വ്യാപകമാക്കിയതും താമസിക്കാൻ ഏറ്റവും യോജിച്ച സ്ഥലമായി ദുബായ് മാറിയെന്ന വിശ്വാസവും വിൽപനയെ സ്വാധീനിച്ചു. 2020നെ അപേക്ഷിച്ച് ഇടപാടുകളുടെ എണ്ണം 74.44% വർധിച്ചു. തുകയുടെ കാര്യത്തിൽ 110.19% വർധനയുണ്ടായി. കോവിഡിനു മുൻപ് 2019ൽ നടന്ന വിൽപനയേക്കാൾ കൂടുതൽ കഴിഞ്ഞ വർഷം നടന്നു.
2021ൽ ഇടപാടുകളുടെ എണ്ണത്തിൽ 55.47%, തുകയിൽ 90.10% വർധനയുണ്ടായി. 2021ന്റെ അവസാന നാലുമാസം 17,942 ഇടപാടുകളിലായി 4,675 കോടി ദിർഹത്തിന്റെ വിൽപന നടന്നു. നിർമാണ സജ്ജമായ ഭൂമിയുടെ വിൽപന 44.1% ആണ്. 2020 അവസാനപാദത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഇടപാടുകൾ 64.12% കൂടി.
മൂല്യത്തിന്റെ കാര്യത്തിലും 114.74% വർധനയുണ്ടായി. എക്സ്പോ തുടങ്ങിയശേഷം ദുബായ് റിയൽ എസ്റ്റേറ്റ് മേഖലയിൽ കുതിപ്പ് തുടരുകയാണ്. 17942 ഇടപാടുകളിലായി 4675 കോടി ദിർഹത്തിന്റെ വിൽപന നടന്നു. കഴിഞ്ഞ 8 വർഷത്തിനിടയിലെ ഏറ്റവും വലിയ കുതിപ്പാണിതെന്ന് പ്രോപ്പർട്ടി ഫൈഡർ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.