പിസിആർ ഫലം വൈകുന്നു; പരിശോധനക്കായി എത്തുന്നവരുടെ എണ്ണത്തിൽ രണ്ടിരട്ടി വർധന
Mail This Article
അബുദാബി∙ യുഎഇയിൽ പിസിആർ പരിശോധനാ ഫലം വീണ്ടും വൈകുന്നു. നേരത്തെ 12 മുതൽ 24 മണിക്കൂറിനകം ലഭിച്ചിരുന്നിടത്താണ് വീണ്ടും 3 ദിവസം വരെ വൈകുന്നത്. ഇതേത്തുടർന്ന് യാത്ര ചെയ്യാനുദ്ദേശിക്കുന്ന ദിവസത്തിനു 3 ദിവസം മുൻപെങ്കിലും പിസിആർ ടെസ്റ്റ് എടുക്കേണ്ട അവസ്ഥയിലാണു പ്രവാസികൾ.
കോവിഡ് പരിശോധനയ്ക്ക് എത്തുന്നവരുടെ എണ്ണം കൂടിയതും പിസിആർ പരിശോധനാ കേന്ദ്രത്തിലും ലാബിലുമുള്ള ജീവനക്കാരിൽ പലരും പോസിറ്റീവ് ആയതുമാണ് ഫലം വൈകാനുള്ള കാരണം. പരിശോധിക്കാൻ എത്തുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ രണ്ടിരട്ടിയാണ് വർധന. ആരോഗ്യ സേവനവിഭാഗമായ സേഹയുടെ കീഴിലുള്ള പിസിആർ പരിശോധനാ കേന്ദ്രങ്ങളുടെ സമയം രാത്രി 10 വരെ നീട്ടി. തമൂഹിനു കീഴിലുള്ള സൊമേറിയൻ ഹെൽത്ത് കെയറിന്റെ 2 ടെന്റുകൾ 24 മണിക്കൂറാക്കി.
മുസഫ വ്യവസായ മേഖല 12, 32 എന്നിവിടങ്ങളിലെ ടെന്റുകളിലാണ് രാത്രിയിലും പരിശോധന തുടരുന്നത്. യുഎഇയിൽ ഈ മാസം മുതൽ കോവിഡ് നിയമം കർശനമാക്കിയതോടെ സർക്കാർ ജീവനക്കാർക്കു പിസിആർ ടെസ്റ്റ് നിർബന്ധമാക്കിയിരുന്നു. അബുദാബിയിൽ ആഴ്ചയിൽ ഒരിക്കലും മറ്റു എമിറേറ്റുകളിൽ 14 ദിവസത്തിനിടയിലും പരിശോധിക്കണം. ചില സ്വകാര്യ കമ്പനികളും ഈ നിയമം കർശനമാക്കി.
കൂടാതെ നാട്ടിൽ പോകാനും അബുദാബിയിൽ പ്രവേശിക്കാനും (വാക്സീൻ എടുക്കാത്തവർക്ക്) പരിശോധന ചെയ്യേണ്ടതുണ്ട്. വാക്സീൻ എടുത്തവർക്ക് അതിർത്തിയിൽ ഗ്രീൻ പാസ് കാണിക്കണം. ഒരിക്കൽ പിസിആർ എടുത്താൽ 14 ദിവസത്തേക്കു മാത്രമാണ് ഗ്രീൻ പാസ് ലഭിക്കുക.
ഗ്രീൻ പാസ് വേണം
അബുദാബിയിൽ ഷോപ്പിങ് മാൾ ഉൾപ്പെടെ വ്യാപാര, വിനോദ കേന്ദ്രങ്ങളിലെ പ്രവേശനത്തിനും ഗ്രീൻ പാസ് നിർബന്ധം. വാക്സീൻ എടുത്തവർക്ക് ഒരു തവണ പിസിആർ ടെസ്റ്റ് എടുത്താൽ 14 ദിവസത്തേക്കും വാക്സീൻ എടുക്കാത്തവർക്ക് 7 ദിവസത്തേക്കുമാണ് ഗ്രീൻ പാസ് ലഭിക്കുക. നിശ്ചിത ഇടവേളകളിൽ പിസിആർ എടുത്താലേ ഗ്രീൻപാസ് നിലനിൽക്കൂ. ഇതും പിസിആർ ടെസ്റ്റിന് തിരക്കു കൂടാൻ കാരണമായി.
യൂണിവേഴ്സിറ്റികളിലും ഗ്രീൻപാസ് നിർബന്ധം
അബുദാബി∙ യുഎഇ യൂണിവേഴ്സിറ്റികളിലും പ്രവേശനത്തിനു ഗ്രീൻ പാസ് നിർബന്ധമാക്കുന്നു. പുതിയ സെമസ്റ്റർ മുതൽ ആഴ്ചയിൽ 2 ദിവസം നേരിട്ടും 3 ദിവസം ഓൺലൈനിലുമായി ഹൈബ്രിഡ് പഠനരീതിയാണ് സ്വീകരിക്കുന്നത്. കോവിഡ് മാനദണ്ഡമനുസരിച്ച് അകലം പാലിച്ചും മാസ്ക് ധരിച്ചുമാണ് വിദ്യാർഥികളെ ഇരുത്തുക.
എൻജിനീയറിങ്, അഗ്രികൾചർ, വെറ്റിനറി മെഡിസിൻ, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസസ്, വിദ്യാഭ്യാസം എന്നീ വിഭാഗങ്ങളെ ആദ്യത്തെ ഗ്രൂപ്പിലും കോളജ് ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസിലെ ബിസിനസ് ആൻഡ് ഇക്കണോമിക്സ്, സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ലോ, ഹെൽത്ത് സയൻസ് എന്നീ വിഭാഗങ്ങളെ രണ്ടാമത്തെ ഗ്രൂപ്പിലുമാക്കി തിരിച്ചാണ് ക്ലാസുകൾ ക്രമീകരിക്കുക. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ 3.30 വരെയും വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 വരെയുമാണ് ക്ലാസുകൾ.