അറബിക് സാഹിത്യത്തിൽ മലയാളിക്ക് ഒന്നാം റാങ്ക്; നേട്ടം 90 രാജ്യക്കാരെ പിന്തള്ളി
Mail This Article
അബുദാബി∙ അൽഖാസിമിയ യൂണിവേഴ്സിറ്റിയിൽനിന്ന് അറബിക് സാഹിത്യത്തിൽ ഒന്നാം റാങ്ക് മലയാളികളുടെ അഭിമാനമായി കാഞ്ഞങ്ങാട് പഴയ കടപ്പുറം സ്വദേശി അഹ്മദ് മുഷ്താഖ്. അറബിക് ലാംഗ്വേജ് ആൻഡ് ലിറ്റ്റേച്ചറിൽ ജിപിഎ 4ൽ 3.93 സ്കോറാണ് നേടിയത്.
സ്വദേശി വിദ്യാർഥികൾ ഉൾപ്പെടെ 90 രാജ്യക്കാരെ പിന്തള്ളിയാണ് മുഷ്താഖ് റാങ്ക് നേടിയത്. പരേതനായ കർന്നൂർ അബ്ദുൽഖാദിർ മുസലിയാരുടെയും സുഹ്റയുടെയും മകനാണ്. പിതാവിന്റെ മരണത്തെ തുടർന്ന് കാസർകോട് ജാമിഅ സഅദിയ അറബിയ യത്തീംഖാനയിൽ ചേർന്നു.
പ്ലസ് ടുവിനു ശേഷം സഅദിയ്യ ശരീഅത്ത് കോളജിൽ പഠനം തുടരുന്നതിനിടെയാണ് ഉന്നത പഠനത്തിനു ഷാർജ അൽഖാസിമിയ യൂണിവേഴ്സിറ്റിയിൽ അവസരം ലഭിച്ചത്. സഅദിയയിലെ പഠനകാലം മുതൽ അറബിക് ഭാഷയെ പ്രണയിച്ചു തുടങ്ങിയിരുന്നു.
കഠിനാധ്വാനത്തോടൊപ്പം ഗുരുക്കന്മാരുടെ പിന്തുണയും ഉമ്മ സുഹ്റ ഉൾപ്പെടെ ഒട്ടേറെ പേരുടെ പ്രാർഥനയുമാണ് നേട്ടത്തിന് പിന്നിലെന്നും ഇതേ വിഷയത്തിൽ ഉപരിപഠനത്തിനുള്ള തയാറെടുപ്പിലാണെന്നും മുഷ്താഖ് പറഞ്ഞു.
സാഹിത്യോത്സവങ്ങളിലെ സ്ഥിരം ജേതാവ് കൂടിയാണ് ഈ യുവാവ്. മദ്രസ 5, 7 ക്ലാസുകളിലെ പൊതുപരീക്ഷകളിലും ഒന്നാം റാങ്കുകാരനായിരുന്നു. മുഷ്താഖിന്റെ ഇളയ സഹോദരൻ ഹാഫിസ് മഹ്മൂദ് സാബിഖും ഇതേ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിയാണ്.