ADVERTISEMENT

ദുബായ് ∙യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കാൻ കൂടുതൽ ഡിജിറ്റൽവൽകരണത്തിനൊരുങ്ങി വ്യോമയാന മേഖല. ബയോ മെട്രിക് പരിശോധനകൾ, സ്വയം ബോർഡിങ് സംവിധാനം, ഡിജിറ്റൽ ക്യൂ, ബാഗ് ട്രാക്കിങ് തുടങ്ങി വിവിധ പരിഷ്കാരങ്ങൾ വ്യോമയാന മേഖലയെ മാറ്റിമറിക്കുമെന്നാണ് പ്രതീക്ഷ.

 

അടുത്ത വർഷത്തോടെ വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട സാങ്കേതിക സംവിധാനങ്ങളുടെ വിപണന മേഖല 1300 കോടി ഡോളറിന്റേതായി വളരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. സ്മാർട് വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട വിപണനം 2025 ഓടെ 640 കോടിയുടേതാകുമെന്നും കണക്കാക്കുന്നു.

 

പ്രത്യേകിച്ച് കോവിഡിന് ശേഷം വ്യോമ മേഖലയിൽ ആധുനിക സാങ്കേതികവിദ്യകൾ അതിവേഗമാണ് കടന്നുവരുന്നതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ലോകത്തുള്ള വിമാനത്താവളങ്ങളിൽ 63% അടുത്ത വർഷത്തോടെ യാത്രക്കാർ സ്വയം ബോർഡിങ് നടത്തുന്ന രീതിയിലേക്കു മാറും. ക്ലൗഡ് സർവീസുകൾക്കും സൈബർ സുരക്ഷയ്ക്കും കൂടുതൽ പ്രാധാന്യം വരും.

 

ഏറ്റവും നിക്ഷേപം ആകർഷിക്കുന്നതും ഈ മേഖലകളാവും. അടുത്ത വർഷത്തോടെ വിമാനത്താവളങ്ങളിലെ സുരക്ഷാ സംവിധാനങ്ങളുടെ മാത്രം ചെലവ് 1267 കോടി ഡോളർ വരും. പരമാവധി സാങ്കേതിക സംവിധാനങ്ങൾ ഉൾപ്പെടുത്തി യാത്രക്കാർക്ക് മികച്ച സൗകര്യങ്ങളൊരുക്കി സുഖയാത്ര ഒരുക്കുകയാണ് ലക്ഷ്യം. വരും വർഷങ്ങളിൽ ഇത്തരത്തിലുള്ള നടപടികൾക്ക് വേഗമേറുമെന്നും  ഈ മേഖലയിലുള്ളവർ വിലയിരുത്തുന്നു.

 

ഡിജിറ്റൽ ക്യൂ, ബയോമെട്രിക് സംവിധാനം നടപ്പാക്കൽ എന്നിവയ്ക്ക് വരും വർഷങ്ങളിൽ വിമാനത്താവളങ്ങളിൽ മുന്തിയ പരിഗണന നൽകും. വരുമാനത്തിന്റെ ആറു ശതമാനം വരെ ഇത്തരം സംവിധാനങ്ങൾക്കും വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ടപ്രവർത്തനങ്ങൾക്കും ചെലവഴിക്കും. 2037 ഓടെ വിമാന യാത്രക്കാരുടെ എണ്ണം 820 കോടിയാകുമെന്നാണ് വിലയിരുത്തൽ. 2040ൽ 2090 കോടിയായി ഇതു വർധിക്കും.

 

വ്യോമയാന രംഗവുമായി ബന്ധപ്പെട്ട് ഐടി രംഗത്ത് മാത്രം 463 കോടി ഡോളറിന്റെ ചെലവു വരും. വിമാനത്താവളങ്ങളുടെ പരിപാലനത്തിനും വികസനത്തിനുമായി 2040 വരെ 24 ലക്ഷം കോടി ഡോളർ ചെലവുണ്ടാകുമെന്നും കണക്കാക്കുന്നു. മധ്യപൂർവ ദേശത്ത് മാത്രം വിമാനത്താവളങ്ങൾ ആധുനികവത്കരിക്കാൻ 15100 കോടി രൂപ ചെലവഴിക്കുമെന്നാണ് വിവിധ ഏജൻസികളുടെ വിലയിരുത്തൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com