തൊഴിലാളികൾക്ക് സുരക്ഷിത താമസം ഉറപ്പാക്കാൻ മിന്നൽ പരിശോധന
Mail This Article
അബുദാബി ∙ തൊഴിലാളികൾക്കു സുരക്ഷിത താമസ സൗകര്യം ഉറപ്പാക്കാൻ യുഎഇ മാനവശേഷി, സ്വദേശിവൽകരണ മന്ത്രാലയം പുതിയ സംവിധാനം ഏർപ്പെടുത്തുന്നു.
ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ തൊഴിലാളിയും തൊഴിലുടമയും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് മന്ത്രാലയത്തിലെ ഒക്യുപേഷനൽ ഹെൽത്ത് ആൻഡ് സേഫ്റ്റി ഡിപാർട്ട്‌മെൻറ് ഡയറക്ടർ ഇബ്രാഹീം അബ്ദുറഹ്മാൻ അൽ അമരി അറിയിച്ചു.
തൊഴിലാളി താമസ കേന്ദ്രങ്ങൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാനും നിർദേശിച്ചു. മിന്നൽ പരിശോധന നടത്തി സൗകര്യങ്ങൾ വിലയിരുത്തും. പുതിയ താമസ കേന്ദ്രങ്ങൾ കണ്ടെത്താനും മന്ത്രാലയം സഹായിക്കും.
നിബന്ധനകൾ
∙ താമസ സ്ഥലത്ത് ഒരു തൊഴിലാളിക്ക് കുറഞ്ഞത് 3 ചതുരശ്ര മീറ്റർ സ്ഥലം വേണം.
∙ സ്വന്തമായി കിടക്കയും അനുബന്ധ സൗകര്യങ്ങളും നൽകണം.
∙ ശീതീകരിച്ച മുറി വായുസഞ്ചാരവും വെളിച്ചവും ഉള്ളതാകണം.
∙ അലക്കാനും പാചകത്തിനും ഭക്ഷണം കഴിക്കാനും പ്രത്യേക സംവിധാനമുണ്ടാകണം.
∙ അഗ്നിശമന, പ്രതിരോധ സംവിധാനങ്ങളുണ്ടാകണം.
∙ കുടിവെള്ളത്തിന് ഫിൽറ്റർ ചെയ്ത കൂളർ വേണം.
∙ പാചകവാതക സിലിണ്ടറുകൾ പ്രത്യേക സ്ഥലത്ത് സൂക്ഷിക്കണം.
∙ മെഡിക്കൽ സർവീസ്, പ്രാർഥനാ മുറികളും ഉണ്ടാകണം.
∙ 8 പേർക്ക് ഒരു ശുചിമുറി എന്ന നിലയിൽ സൗകര്യമൊരുക്കണം.
∙ നിബന്ധനകൾ പാലിക്കാത്തവർക്കെതിരെ നടപടിയുണ്ടാകും.