ഒമാനില്‍ ജുമുഅ നിസ്‌കാരം നിര്‍ത്തിവച്ചു; സര്‍ക്കാര്‍ ഓഫിസുകളില്‍ പകുതി ജീവനക്കാര്‍ മാത്രം
Mail This Article
മസ്‌കത്ത് ∙ കോവിഡ് കേസുകളുയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സുപ്രീം കമ്മിറ്റി (കോവിഡ്-19). വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്‌കാരം നിര്‍ത്തിവച്ചു. മസ്ജിദുകളില്‍ അഞ്ച് നേരത്തെ നിസ്‌കാരം തുടരും. സര്‍ക്കാര്‍ ഓഫിസുകളില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രമായി പരിമിതപ്പെടുത്തി. സമ്മേളനങ്ങളും പ്രദര്‍ശനങ്ങളും മാറ്റിവയ്ക്കണമെന്നും സുപ്രീം കമ്മിറ്റി ഉത്തരവിറക്കി.
പള്ളികളില്‍ 50 ശതമാനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. ഔഖാഫ് മതകാര്യ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും നിര്‍ദേശിച്ച മുഴുവന്‍ കോവിഡ് സുരക്ഷാ മുന്‍കരുതലുകളും പൂര്‍ണ്ണമായി പാലിക്കണം. പൊതുമേഖലാ ഓഫിസുകളിലും തൊഴിലിടങ്ങളിലും ജീവനക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കണം. ജീവനക്കാരില്‍ 50 ശതമാനം മാത്രം ജോലി സ്ഥലത്തെത്തുകയും, ബാക്കി പകുതിപേര്‍ വീട്ടില്‍ ഇരുന്നു ജോലി ചെയ്യുകയും വേണം.
സമ്മേളനങ്ങളും പ്രദര്‍ശനങ്ങളും അടക്കം പൊതു സ്വഭാവമുള്ള എല്ലാ പരിപാടികളും മാറ്റി വയ്ക്കണം. ഇത്തരം പരിപാടികള്‍ നടത്തുകയാണെങ്കില്‍ കാഴ്ചക്കാരില്ലാതെ ആയിരിക്കണം. റസ്റ്ററന്റുകള്‍, കഫെകള്‍, കടകള്‍, മറ്റു വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ 50 ശതാമനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. വാക്സിനേഷന്‍, സാമൂഹിക അകലം, മാസ്‌ക് ധരിക്കല്‍ തുടങ്ങിയവ ഉറപ്പ് വരുത്തണമെന്നും സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചു.
മുഴുവന്‍ ആളുകളും കോവിഡ് സുരക്ഷാ മാനദന്ധങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്നും മുന്‍ഗണനാ വിഭാഗത്തില്‍ പെട്ടവര്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സീന്‍ സ്വീകരിക്കണമെന്നും സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടു. ഒമിക്രോണ്‍ വകഭേദത്തെ തുടര്‍ന്ന് രാജ്യത്ത് കേവിഡ് കേസുകള്‍ വര്‍ധിച്ചതായി യോഗം വിലയിരുത്തി.