ഷാർജയിൽ 24 മുതൽ ക്ലാസിലെത്തി പഠനം
Mail This Article
ഷാർജ ∙ സ്വകാര്യ സ്കൂളുകളിൽ തിങ്കളാഴ്ച നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കും. മൂന്നാഴ്ചത്തെ ഓൺലൈൻ പഠനത്തിനു ശേഷമാണ് ക്ലാസ് മുറികൾ വീണ്ടും സജീവമാകുന്നത്. 12 വയസ്സ് കഴിഞ്ഞവർക്ക് 96 മണിക്കൂർ മുൻപുള്ള കോവിഡ് നെഗറ്റീവ് ഫലം നിർബന്ധമാണ്.
സ്കൂൾ കവാടങ്ങളിൽ ഇതു കാണിക്കണം. അതേസമയം, ഓൺലൈൻ പഠനം തുടരാൻ ആഗ്രഹിക്കുന്നവർക്ക് അനുമതി നൽകുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. രാവിലെ സ്കൂൾ ബസിൽ കയറുമ്പോൾ ബസ് സൂപ്പർവൈസർക്ക് പിസിആർ ഫലം നൽകണം. ഉയർന്ന ശരീരോഷ്മാവുള്ള വിദ്യാർഥികളെയും കോവിഡ് നെഗറ്റീവ് ഫലം ഇല്ലാത്തവരെയും ബസിൽ കയറ്റില്ല.
രോഗികളുമായി സമ്പർക്കമുണ്ടായെന്ന് സംശയിക്കുന്ന വിദ്യാർഥികൾ അക്കാര്യം സ്കൂളിൽ അറിയിക്കണം. ഇത്തരം സാഹചര്യങ്ങളിൽ ഓൺലൈൻ പഠനം തുടരാം. പഠന സാമഗ്രികളും പുസ്തകങ്ങളും പങ്കുവയ്ക്കരുത്. അകലം പാലിക്കുകയും വേണം. ഓരോ ക്ലാസ് കഴിയുമ്പോഴും കൈകൾ അണുവിമുക്തമാക്കണമെന്നും നിർദേശമുണ്ട്.
രോഗ ലക്ഷണമുള്ളവർ വീടുകളിൽ കഴിയണം
കോവിഡ് ലക്ഷണങ്ങളുള്ള ജീവനക്കാരും വിദ്യാർഥികളും വീട്ടിൽ തന്നെ കഴിയണമെന്ന് ഷാർജ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പിസിആർ ഫലം നെഗറ്റീവ് ആകും വരെ സ്കൂളിൽ പോകരുത്.
ചുമ, ശരീരവേദന, തൊണ്ടവേദന, തലവേദന, രുചി നഷ്ടപ്പെടൽ, ശ്വാസ തടസ്സം എന്നിവയോ 37 ഡിഗ്രിയിലധികം ശരീരോഷ്മാവോ ഉള്ളവർ വീടുകളിൽ തുടരുന്നതാണ് സുരക്ഷിതമെന്നും നിർദേശിച്ചു.
വിദ്യാർഥിക്ക് സ്കൂളിൽ രോഗലക്ഷണമുണ്ടായാൽ പ്രത്യേക മുറിയിലേക്കു മാറ്റുകയും 30 മിനിറ്റിനകം ആരോഗ്യ വകുപ്പ് അധികൃതർക്കു കൈമാറുകയും വേണം. ആരോഗ്യം തൃപ്തികരമാണെങ്കിലും ആംബുലൻസ് സഹായം തേടണം.