പുതു ജീവനേകിയ ഡോക്ടറെ വർഷങ്ങൾക്ക് ശേഷം കാണാനെത്തി സയാമീസ് ഇരട്ടകളായിരുന്ന സഹോദരങ്ങൾ
Mail This Article
ജിദ്ദ ∙ നീണ്ട പതിമൂന്നു വർഷങ്ങൾക്ക് ശേഷം അവർ കണ്ടുമുട്ടി. വാരിപ്പുണർന്നു. ഈജിപ്ഷ്യൻ സയാമീസ് ഇരട്ടകളായിരുന്ന ഹസനും മഹമൂദും ഒരിക്കലും മറക്കാൻ കഴിയാത്ത, തങ്ങളെ വേർപ്പെടുത്തിയ ഡോക്ടറെ കാണാനെത്തി. റിയാദ് കിങ് സൽമാൻ റിലീഫ് സെന്റർ ജനറൽ സൂപ്പർവൈസറും സയാമീസ് ശസ്ത്രക്രിയ സംഘം മേധാവിയുമായ ഡോ. അബ്ദുല്ല അൽ റബീഅയെയാണ് അവർ നേരിൽ കണ്ടത്.
തങ്ങളുടെ രണ്ട് കുട്ടികളെ വേർപെടുത്തിയതിനുള്ള നന്ദിയും കടപ്പാടും മാതാപിതാക്കൾ അദ്ദേഹത്തോട് പറയാൻ മറന്നില്ല. കൂടാതെ ചികിത്സിക്കുകയും ആവശ്യമായ സഹായങ്ങൾ ചെയ്യുകയും ചെയ്ത സൗദി മെഡിക്കൽ സംഘത്തിനോടുള്ള കടപ്പാടും അറിയിച്ചു. 2009ൽ റിയാദിലെ നാഷനൽ ഗാർഡ് മന്ത്രാലയത്തിനു കീഴിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സെന്‍ററിലാണ്, കുടലും മൂത്രസഞ്ചിയും ജനനേന്ദ്രിയവും ഒട്ടിച്ചേർന്നിരുന്ന ഇരുവരെയും വേർപ്പെടുത്തുന്നതിനുള്ള വിജയകരമായ ശസ്ത്രക്രിയ നടന്നത്.
അന്നത്തെ സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്റെ നിർദേശപ്രകാരമായിരുന്നു ഇവരെ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. അന്ന് രണ്ടുപേർക്കും പത്തു മാസമായിരുന്നു പ്രായം. എട്ട് ഘട്ടങ്ങളായി 15 മണിക്കൂറെടുത്താണ് ഇവരെ വേർപെടുത്തിയത്. ശസ്ത്രക്രിയക്കാവശ്യമായ ചെലവെല്ലാം സൗദി ഭരണകൂടം വഹിച്ചു. ഡോ. റബീഅയുടെ പതിനൊന്നാമത്തെ ശസ്ത്രക്രിയയായിരുന്നു അത്.
ലോകമെമ്പാടുമുള്ള എല്ലാ ദരിദ്രരുടെയും ദുരിതബാധിതരുടെയും തണലായി സൗദി അറേബ്യ നിലനിൽക്കുമെന്ന് ഡോ. റബീഅ പറഞ്ഞു.