പിഎച്ച്സികളിൽ ഇനി കൺസൽറ്റേഷൻ 75 %
Mail This Article
ദോഹ∙പ്രാഥമിക പരിചരണ കോർപറേഷന്റെ (പിഎച്ച്‌സിസി) കീഴിലെ ഹെൽത്ത് സെന്ററുകളിൽ എല്ലാ സേവനവിഭാഗങ്ങളിലും നേരിട്ടുള്ള കൺസൽറ്റേഷൻ ശേഷി 75 ശതമാനമാക്കി.
ഫെബ്രുവരി മുതൽ ഏപ്രിൽ വരെ 3 ഘട്ടങ്ങളിലായി ഹെൽത്ത് സെന്ററുകളുടെ പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കുന്നതിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണിത്.
ആദ്യ ഘട്ടത്തിൽ മുഖാമുഖം കൺസൽറ്റേഷൻ 50 ശതമാനം രോഗികൾക്കാണ് അനുവദിച്ചിരുന്നത്. ഇന്നലെ ആരംഭിച്ച രണ്ടാം ഘട്ടത്തിൽ രാജ്യത്തെ എല്ലാ സർക്കാർ ഹെൽത്ത് സെന്ററുകളിലും ഫാമിലി മെഡിസിൻ, ജനറൽ, സ്‌പെഷലൈസ്ഡ് ദന്തൽ സേവനങ്ങൾ ഉൾപ്പെടെ എല്ലാ സേവന വിഭാഗങ്ങളിലും 75 ശതമാനം രോഗികൾക്കും നേരിട്ടുള്ള കൺസൽറ്റേഷൻ സാധ്യമാകും. രോഗികളുടെ താൽപര്യമനുസരിച്ച് വെർച്വൽ കൺസൽറ്റേഷനും ലഭിക്കും.
അതേസമയം റൗദത്ത് അൽ ഖെയ്ൽ ഹെൽത്ത് സെന്റർ കോവിഡ് പരിശോധനാ കേന്ദ്രമായി തന്നെ തുടരും.
ഹെൽത്ത് സെന്ററുകളിലെ ഡ്രൈവ്-ത്രൂ സ്രവ പരിശോധനാ സേവനം ആഴ്ചയിൽ 7 ദിവസവും വൈകിട്ട് 4.00 മുതൽ രാത്രി 11.00 വരെയെന്നതും തുടരും. ലുസെയ്ൽ ഡ്രൈവ്-ത്രൂ പരിശോധനാ, വാക്‌സിനേഷൻ കേന്ദ്രത്തിന്റെ പ്രവർത്തനം തിങ്കളാഴ്ച അവസാനിപ്പിച്ചിരുന്നു. ഏപ്രിൽ അവസാനത്തോടെ ഹെൽത്ത് സെന്ററുകളുടെ പ്രവർത്തനം പൂർണതോതിൽ സാധാരണ നിലയിലേയ്ക്ക് എത്തിക്കുകയാണ് ലക്ഷ്യം.