ADVERTISEMENT

അബുദാബി∙ യുക്രെയ്നിൽനിന്ന് വിവിധ രാജ്യങ്ങളുടെ അതിർത്തികളിലൂടെ ജീവനു വേണ്ടി അലയുന്ന മക്കളുടെ ദുരവസ്ഥയിൽ ആശങ്കയോടെ പ്രവാസി രക്ഷിതാക്കൾ. പോളണ്ട്, ഹംഗറി, സ്ലോവാക്യ, റുമാനിയ അതിർത്തികളിലൂടെ രക്ഷപ്പെടാനുള്ള നീക്കങ്ങൾ യുദ്ധം രൂക്ഷമാകുന്നതിനിടെ പൂർണമായും ഫലം കണ്ടിട്ടില്ല.

ഓരോ രാജ്യത്തേക്കുമുള്ള പ്രധാന കവാടങ്ങളിലെ കാത്തിരിപ്പ് ദിവസങ്ങളോളം നീളുന്നു. ഇതിനിടെ, ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വരുമ്പോൾ രക്ഷിതാക്കളുടെ നെഞ്ചിടിപ്പ് കൂടുകയാണ്. ഹാർക്കീവ് വിടണമെന്ന് അന്ത്യശാസന സമയം പിന്നിട്ടിട്ടും രക്ഷപ്പെടാനാകാത്ത വിദ്യാർഥികളുടെ മാതാപിതാക്കൾ കടുത്ത മാനസിക സംഘർഷത്തിലാണ്.

വിഎൻ കറാസിൻ ഹാർക്കീവ് യൂണിവേഴ്സിറ്റിയിലെ 380 മലയാളികൾ പ്രാണരക്ഷാർഥം ഭൂഗർഭ മെട്രോ സ്റ്റേഷനിൽ അഭയം തേടിയെന്ന് ഓച്ചിറ ചൂനാട് സ്വദേശി ഗോപകുമാർ പറഞ്ഞു. എംബിബിഎസ് ഒന്നാം വർഷ വിദ്യാർഥിയായ മകൾ ശ്രേയസി, സുഹൃത്തുക്കളായ റിയ ഇടുക്കി, ജെറിൻ മാവേലിക്കര തുടങ്ങി യുഎഇയിൽനിന്നു പോയ 20 മലയാളികളും കൂട്ടത്തിലുണ്ട്.

3 മാസം മുൻപ് യുക്രെയ്നിൽ എത്തിയ ഇവർക്ക് മറ്റു സ്ഥലങ്ങൾ പരിചിതമല്ല. ഇവർ ഹംഗറിയിലേക്കു പോകാനാണ് ശ്രമിക്കുന്നത്. എന്നാൽ, പതിനായിരങ്ങൾ കാത്തിരിക്കുന്ന മെട്രോ സ്റ്റേഷനിൽ യുക്രെയ്ൻ പൗരന്മാർക്കാണ് മുൻഗണന. ഒരാഴ്ചത്തെ അനിശ്ചിതത്വത്തിനൊടുവിൽ ലവീവ് നാഷനൽ യൂണിവേഴ്സിറ്റി വിദ്യാർഥിയായ മകൻ റോഹൻ രഞ്ജിത് റുമാനിയയിൽ സുരക്ഷിതമായി എത്തിയ ആശ്വാസത്തിലാണ് എറണാകുളം തേവര സ്വദേശി ഡോ. രഞ്ജിതും ഭാര്യ സൈറയും.

അങ്കമാലി സ്വദേശി സിസ്റ്റർ ലിജി പയ്യപ്പിള്ളിയുടെ ഇടപെടലിലാണ് രക്ഷാകവചമൊരുക്കിയതെന്ന് ഡോക്ടർ പറഞ്ഞു. പോളണ്ട് അതിർത്തിയിൽ 3 രാപ്പകലുകൾ കൊടും തണുപ്പിൽ കഴിഞ്ഞ അവശരായ 24 അംഗ സംഘത്തെ സിസ്റ്റർ ലിജി വാഹനം അയച്ച്  രക്ഷപ്പെടുത്തുകയായിരുന്നു.  കീവ് ബോഗോമോലെറ്റ്സ് നാഷനൽ മെഡിക്കൽ യൂണിവേഴ്സിറ്റി വിദ്യാർഥികളിലെ ഒരു സംഘം സ്ലൊവാക്യയിൽ എത്തിയ ആശ്വാസ വാർത്തയും രക്ഷിതാക്കൾ പങ്കുവച്ചു.

ഇതേസമയം ഹാർകീവ് സ്റ്റേഷനിൽ നേരത്തെ ഇടംപിടിച്ച ഒരുസംഘം മലയാളി വിദ്യാർഥികൾ ട്രെയിനിൽ റഷ്യൻ അതിർത്തിയിലേക്കു നീങ്ങിയതായി വിഎൻ കരാസിൻ യൂണിവേഴ്സിറ്റി വിദ്യാർഥിനി പത്തനംതിട്ട സ്വദേശി റെബേക്ക ജേക്കബ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com