ADVERTISEMENT

ദുബായ്∙ പാരമ്പര്യേതര ഊർജ മേഖലയിലടക്കം തമിഴ്നാട്ടിലേക്കു നിക്ഷേപകരെ വരവേറ്റ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. നിക്ഷേപ സൗഹൃദ  സാഹചര്യമൊരുക്കി സംരംഭകർക്ക് മികച്ച അവസരങ്ങളൊരുക്കും. കൃഷി, ഭക്ഷ്യസംസ്കരണം, ടെക്സ്റ്റൈൽസ് തുടങ്ങിയ മേഖലകളിലും സംസ്ഥാനത്ത് വൻ സാധ്യതകളുണ്ടെന്നു നിക്ഷേപക സമ്മേളനത്തിൽ വ്യക്തമാക്കി.

 

എക്സ്പോ വേദിയിലെ തമിഴ്നാട് പവിലിയനിൽ നിക്ഷേപക സമ്മേളനങ്ങളും സാംസ്കാരിക പരിപാടികളുമുണ്ടാകും. പവിലിയനിൽ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസന മേഖലയുടെ വളർച്ച, വാണിജ്യ-വ്യവസായ സാധ്യതകൾ തുടങ്ങിയവ വിശദമാക്കുന്ന പ്രദർശന മേളകളും വിഡിയോ ദൃശ്യങ്ങളുമുണ്ട്.

 

എക്സ്പോയിൽ തമിഴ്നാട് പവിലിയൻ വെള്ളിയാഴ്ചയാണ്  സ്റ്റാലിൻ ഉദ്ഘാടനം ചെയ്തത്. യുഎഇ സഹിഷ്ണുതാമന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, പ്രമുഖ വ്യവസായി എം.എ. യൂസഫലി തുടങ്ങിയവർ പങ്കെടുത്തു. തമിഴ്നാട്ടിലെ പരമ്പരാഗത കലാപരിപാടികളും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയായ ശേഷം ആദ്യ വിദേശസന്ദർശനം നടത്തുന്ന സ്റ്റാലിൻ  29 വരെയുണ്ടാകും.

ar-rahman
എ.ആർ. റഹ്മാനോടൊപ്പം അദ്ദേഹത്തിന്റെ സ്റ്റുഡിയോയിൽ സ്റ്റാലിനും കുടുംബവും.

 

അതേസമയം, സ്റ്റാലിനോടും തമിഴ്നാടിനോടുമുള്ള ആദരസൂചകമായി ലോകത്തിലെ ഏറ്റവും ഉയരമുള്ള ബുർജ് ഖലീഫയിൽ തമിഴക സാംസ്കാരിക തനിമകൾ തെളിഞ്ഞു. ദ്രാവിഡ സംസ്കാരത്തിന്റെ സമ്പന്ന ചരിത്രവും സംഭാവനകളും വിവരിക്കുന്ന ദൃശ്യവിരുന്നാണ് ഒരുക്കിയത്.

 

എ.ആർ. റഹ്മാന്റെ സ്റ്റുഡിയോ സന്ദർശിച്ചു

 

ഓസ്കർ ജേതാവ് എ. ആർ. റഹ്മാന്റെ ദുബായിലെ ഫിർദൗസ് സ്റ്റുഡിയോയിൽ കുടുംബത്തോടൊപ്പം സ്റ്റാലിൻ സന്ദർശനം നടത്തി. തന്റെ ആത്മസുഹൃത്ത് റഹ്മാന്റെ ക്ഷണപ്രകാരമാണ് താൻ സ്റ്റുഡിയോയിൽ സന്ദർശനം നടത്തിയതെന്നും തമിഴ് സംഗീതത്തിന് ലോകത്ത് അതിരുകളില്ലെന്നും സ്റ്റാലിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സ്റ്റാലിനും കുടുംബത്തിനും വേണ്ടി റഹ്മാനും മകൾ ഖദീജയും ചേർന്ന് ഗാനം ആലപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com