ഷാർജയിൽ ഇഫ്താർ ലഘുഭക്ഷണങ്ങൾ പ്രദർശിപ്പിച്ച് വിൽക്കാം; അനുമതി 2 വർഷത്തിനു ശേഷം
Mail This Article
ഷാർജ ∙ രണ്ടു വർഷത്തിന് ശേഷം ഇൗ റമസാനിൽ ഷാർജയിലെ ഭക്ഷണശാലകൾക്ക് പുറത്ത് ഇഫ്താർ ലഘുഭക്ഷണങ്ങൾ പ്രദർശിപ്പിച്ച് വിൽക്കാം. അസർ നമസ്കാര (മധ്യാഹ്ന പ്രാർഥന)ത്തിന് ശേഷമായിരിക്കണം ലഘു പലഹാരങ്ങൾ പ്രദർശിപ്പിക്കേണ്ടത്. ഇതിനായി റസ്റ്ററന്റുകൾ, കഫ്റ്റീരിയകൾ, ബേക്കറികൾ എന്നിവ ഷാർജ മുനിസിപ്പാലിറ്റിയിൽ നിന്ന് പെർമിറ്റ് നേടേണ്ടതുണ്ട്.
വ്രതമാസത്തിൽ യുഎഇയിൽ റസ്റ്ററന്റുകൾ, കഫ്റ്റീരിയകൾക്ക് മുൻപിൽ ഇത്തരത്തിൽ എണ്ണപ്പലഹാരങ്ങൾ വിൽക്കുന്നത് സാധാരണ കാഴ്ചയാണ്. മിക്ക മലയാളി റസ്റ്ററന്റുകള്‍ക്ക് മുൻപിലും ഇൗ കാഴ്ച കാണാം. ഒന്ന്, രണ്ട് ദിർഹമിന് നൽകുന്ന കേരളീയ എണ്ണപ്പലഹാരങ്ങൾ വാങ്ങാൻ ഫിലിപ്പീനികൾ, ആഫ്രിക്കൻ വംശജരടക്കമുള്ളവർ എത്താറുണ്ട്. കോവിഡ്19 സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി കഴിഞ്ഞ 2 വർഷങ്ങളിൽ ഇൗ വിൽപന നിരോധിച്ചിരുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
∙ ഭക്ഷണശാലകൾക്ക് മുന്നിലെ നടപ്പാതയിൽ പലഹാരങ്ങൾ പ്രദർശിപ്പിക്കാം. എന്നാൽ, മണൽ കൂടിയ സ്ഥലമാണെങ്കിൽ പാടില്ല.
∙ എയർടൈറ്റ് ഗ്ലാസ് കാബിനിൽ ആയിരിക്കണം പ്രദർശിപ്പിക്കേണ്ടത്.
∙ ഭക്ഷണം വയ്ക്കേണ്ടത് സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളിലായിരിക്കണം
∙ അലുമിനിയം ഫോയിൽ അല്ലെങ്കിൽ ഫുഡ്-ഗ്രേഡ് പ്ലാസ്റ്റിക് കൊണ്ട് ഭക്ഷണപദാർഥങ്ങൾ മൂടിയിരിക്കണം.