ദുബായ് എക്സ്പോയ്ക്ക് സമാപനം; ചരിത്രമായി ആഘോഷരാവ്
Mail This Article
ദുബായ് ∙ നിറയെ പ്രതീക്ഷകളുമായി ലോകത്തിന്റെ വസന്തോത്സവം എക്സ്പോ നഗരിയിൽ ചരിത്രമായി. സ്വപ്നവർണങ്ങളും സാംസ്കാരിക തനിമകളും സാങ്കേതിക വിദ്യകളും ഒരു കുടക്കീഴിൽ ഒരുമിച്ച വിശ്വമേളയുടെ സമാപന ആഘോഷത്തിലും ദുബായ് വിസ്മയങ്ങൾ ഒരുക്കി.
ആഘോഷങ്ങൾ രാത്രി വൈകിയും തുടർന്നു. ഇതുവരെ കാണാത്ത ജനപങ്കാളിത്തത്തിനും ആഘോഷരാവിനുമാണ് ദുബായ് സാക്ഷ്യം വഹിച്ചത്. ഇന്നലെ രാവിലെ മുതൽ എക്സ്പോയിൽ ലക്ഷങ്ങളാണ് എത്തിയത്. കോവിഡ് വെല്ലുവിളികളെ ലോകം അതിജീവിച്ചതിന്റെ ആത്മവിശ്വാസം കൂടിയാണിത്.
വാനോളം വർണങ്ങൾ
േലാകം ഉറങ്ങാതിരുന്ന ആഘോഷരാവിൽ വാനോളമുയർന്ന വർണങ്ങളോടെയായിരുന്നു തുടക്കം. രാത്രി 7.55നും 11.55നും പുലർച്ചെ 3നും കരിമരുന്നു പ്രയോഗവും ലേസർ ഷോയും ഉണ്ടായിരുന്നു. വൈകിട്ടായതോടെ തിരക്ക് നിയന്ത്രണാതീതമായി. മെട്രോയുടെ ഇടവേള കുറച്ചിട്ടും ബസുകളുടെ എണ്ണം കൂട്ടിയിട്ടും വൻ തിരക്കനുഭവപ്പെട്ടു. വൈകിട്ട് ഓഫിസുകളിൽ നിന്നു പലരും എക്സ്പോ വേദിയിലേക്കു പുറപ്പെട്ടു.
ആദ്യമെത്തിയവർക്കു മാത്രമാണ് മുഖ്യവേദിയായ അൽ വാസൽ പ്ലാസയിലും മറ്റു വേദികളിലും പ്രവേശനം ലഭിച്ചത്. സന്ദർശകരുടെ സൗകര്യാർഥം എല്ലായിടങ്ങളിലും കൂറ്റൻ എൽഇഡി സ്ക്രീനുകൾ ഉണ്ടായിരുന്നു. 56 രാജ്യങ്ങളിൽ നിന്നുള്ള 400ൽ ഏറെ പ്രഫഷനൽ കലാകാരന്മാർ പങ്കെടുത്തു.
വിരുന്നുമേളം
മറ്റു വേദികളിലും തത്സമയം വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി. വഴിയോരങ്ങളിലെ വേദികളിലും സംഗീത-നൃത്തപരിപാടികൾ ഉണ്ടായിരുന്നു. വഴിയോര ഭക്ഷണശാലകളിലും വൻ തിരക്കനുഭവപ്പെട്ടു. 'തട്ടുകളിൽ' വൈവിധ്യമാർന്ന വിഭവങ്ങളൊരുക്കാൻ രാജ്യാന്തര ഷെഫുമാർ എത്തി. പല വിഭവങ്ങൾക്കും വിലക്കുറവുണ്ടായി.
എ.ആർ. റഹ്മാന്റെ ഫിർദൗസ് ഗായകസംഘം അവതരിപ്പിച്ച ഏഷ്യൻ-അറേബ്യൻ ഫ്യൂഷൻ സംഗീതവും മനം കവർന്നു. അമേരിക്കൻ സംഗീതപ്രതിഭകളായ ക്രിസ്റ്റീന ആഗ്വലേറ, നോറ ജോൺസ്, യോയോ മാ എന്നിവരും സംഗീത-നൃത്തമടക്കമുള്ള കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യവിരുന്നൊരുക്കി. .ഒസാകയിലെ അടുത്ത എക്സ്പോ കാഴ്ചകൾ കാണാൻ ജാപ്പനീസ് വെർച്വൽ ലോകം അവസരമൊരുക്കി.
മനം കവർന്ന് മുത്തശ്ശനും കൊച്ചുമകളും
അൽ വാസൽ പ്ലാസയിൽ ഉദ്ഘാടന ദിവസം നടന്ന പരിപാടിയുടെ തുടർച്ചയായുള്ള ദൃശ്യവിരുന്നാണ് അരങ്ങേറിയത്. സ്വദേശി മുത്തശ്ശനോടൊപ്പം അറബ് പെൺകുട്ടിയായി വേഷമിട്ട ഇന്ത്യൻ വിദ്യാർഥി ഉത്തരാഖണ്ഡ് നൈനിറ്റാൾ സ്വദേശി മിറാ സിങ് വീണ്ടും ലോകത്തിന്റെ മനം കവർന്നു. എക്സ്പോ പകർന്ന പുതിയ അറിവുകളുടെയും സൗന്ദര്യ വർണങ്ങളുടെയും ലോകത്തേക്കാണ് മുത്തശ്ശനും കൊച്ചുമകളും സദസ്സിനെ കൂട്ടിക്കൊണ്ടുപോയത്.