എക്സ്പോയ്ക്കു ശേഷം ദുബായിൽ ഹോട്ടൽ വ്യവസായം തിരിച്ചുവരവിൽ
Mail This Article
ദുബായ്∙ എക്സ്പോ 2020 യെ തുടർന്നു ദുബായ് ഹോട്ടൽ വ്യവസായ രംഗം അതിശക്തമായ തിരിച്ചുവരവ് നടത്തിയതായി റിപ്പോർട്ടുകൾ. 15 വർഷത്തെ ഏറ്റവും വലിയ ബുക്കിങ് നിരക്കാണ് രേഖപ്പെടുത്തിയത്. ശരാശരി താമസ നിരക്ക് (ഒക്കുപെൻസി) നിരക്ക് 80.7 ശതമാനമായിരുന്നു. രാജ്യാന്തര സന്ദർശകരുടെ എണ്ണത്തിലും വൻ വർധനയാണ് ഉണ്ടായത്. മാർച്ചിൽ 90 ശതമാനത്തിനു മുകളിലായിരുന്നു ഇത്. 2007നു ശേഷം ആദ്യമായാണ് ഇത്രയധികം താമസനിരക്ക് വരുന്നത്. ഈ വർഷം ആദ്യ പാദത്തിൽ അതു കൊണ്ടു തന്നെ വൻകിട ഹോട്ടലുകളും ഇടത്തരം ഹോട്ടലുകളുമെല്ലാം ശക്തമായ ശരാശരി പ്രതിദിന നിരക്കും (എഡിആർ) രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എക്സ്പോ 2020യ്ക്ക് 2.4 കോടി സന്ദർശകർ എത്തിയിരുന്നതായാണു കണക്കുകൾ. ഇത് ആതിഥേയ, വ്യോമയാന മേഖലയിലെല്ലാം ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കി. കോവിഡ് മാന്ദ്യം ഒരു പരിധിവരെ മറികടക്കാൻ വിവിധ മേഖലകളെ ഇതു സഹായിച്ചു. ഷാങ് ഹായ് എക്സ്പോ(2010), മിലാൻ എക്സ്പോ (2015) എന്നിവിടങ്ങളിലെപോലെ തന്നെ അവസാന മാസങ്ങളാണ് ദുബായ് എക്സ്പോയിലും സന്ദർശകർ പ്രവഹിച്ചത്.
ഇതിനു മുൻപ് 90 ശതമാനത്തിന് മുകളിൽ ഒക്കുപെൻസി നിരക്ക് വന്ന 2007ൽ 90000 മുറികളിൽ താഴെയായിരുന്നു ദുബായിൽ ഉണ്ടായിരുന്നത്. അതേ സമയം ഈ മാർച്ചിൽ 91.7% ആയിരുന്നു ഒക്കുപെൻസി നിരക്ക്. പ്രതിദിന മുറി നിരക്ക് 891.46 ദിർഹം ആയിരുന്നു. മുറികളിൽ നിന്ന് ലഭിച്ച ശരാശരി പ്രതിദിന വരുമാനം 817.9 ദിർഹവും ആയിരുന്നു. ഓഫിസ് വാടക നിരക്കുകളുടെ കാര്യത്തിലും നല്ല ഉയർച്ചയാണ് കഴിഞ്ഞ വർഷം അവസാനം യുഎഇയിൽ ഉണ്ടായത്. ഒന്നാം നിര ഓഫിസുകളുടെ വാടക നിരക്ക് ചതുരശ്ര മീറ്ററിന് പ്രതിവർഷം ശരാശരി 1840 ദിർഹമായിരുന്നു.
അബുദാബിയിലും ഇക്കാര്യത്തിൽ അഞ്ചു ശതമാനം വർധനയുണ്ടായി. 1650 ദിർഹമാണ് അവിടെ നിരക്ക്. ധനമേഖലയിലും സാങ്കേതിക മേഖലയിലും പെട്ട കമ്പനികളാണ് ഇങ്ങനെ മുന്തിയ ഓഫിസ് വാടക നൽകുന്ന ഗണത്തിലുള്ളത്. താമസിയാതെ 42000 താമസയിടങ്ങൾ കൂടി സജ്ജമാകുമെന്നും റിപ്പോർട്ടുണ്ട്.