വർണങ്ങൾ വാരിയണിഞ്ഞ് ദുബായ് ഗോൾഡ് സൂക്ക് എക്സ്റ്റൻഷൻ
Mail This Article
ദുബായ് ∙ ദുബായ് ഗോൾഡ് സൂക്ക് എക്സ്റ്റൻഷൻ (ജിഎസ്ഇ) എന്ന പേരിൽ കൂടുതൽ പ്രദേശത്തേക്ക് കടകൾ ഉൾപ്പടെ വ്യാപിപ്പിച്ച് മോടിപിടിപ്പിച്ചതോടെ കൂടുതൽ വർണാഭമായി. ദയ്റ എൻറിച്മെന്റ് പ്രോജക്ടിന്റെ ഭാഗമായാണ് ഈ മേഖല കൂടുതൽ വികസിപ്പിച്ചത്.
ഇൻവെസ്റ്റ്മെന്റ് കോർപറേഷൻ ഓഫ് ദുബായുടെ കീഴിലുള്ള ഇത്ര ദുബായ് ആണ് ഇതിന് നേതൃത്വം നൽകിയത്. കഴിഞ്ഞദിവസമായിരുന്നു ഉദ്ഘാടനം.ഇതിന്റെ ഭാഗമായി മേയ് എട്ടുവരെ വൻ ഇളവുകളും ആകർഷകമായ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ദുബായുടെ കച്ചവട പാരമ്പര്യത്തിനുള്ള ആദരം കൂടിയാണിതെന്നും ഇതിന്റെ ഭാഗമാകാനായതിൽ സന്തോഷമുണ്ടെന്നും ഇത്ര ദുബായ് ഡയറക്ടറും സിഇഒയുമായ ഇസാം ഗലധാരി വ്യക്തമാക്കി.
പരമ്പരാഗത കച്ചവട കേന്ദ്രത്തിന്റെ ഭംഗിയും പൗരാണികതയും നിലനിർത്തി ആധുനിക കാഴ്ചകളും സൗകര്യങ്ങളുമാണ് ഇവിടെ ഒരുക്കിയത്.
പതിനൊന്നേമുക്കാൽ ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ജിഎസ്ഇ വികസിപ്പിച്ചത്. ദുബായ് ഗോൾഡ് സൂക്കിനോട് അനുബന്ധമായും ക്രീക്ക് പശ്ചാത്തലമാക്കിയുമാണ് വികസനം നടത്തിയത്. പുതിയതായി ഇവിടെ തുടങ്ങിയ 295 കടകളിൽ 50 എണ്ണവും സ്വർണാഭരണ ശാലകളാണ്. 468 മുന്തിയ താമസയിടങ്ങളും ഇതോടനുബന്ധിച്ച് നിർമിച്ചിട്ടുണ്ട്.