യഥാർഥ അംബാസഡർമാർ പ്രവാസികൾ: കേന്ദ്രമന്ത്രി
Mail This Article
ദോഹ∙ മുൻകാലങ്ങളിൽ ഇന്ത്യ ഭരിച്ചിരുന്ന സർക്കാരുകൾ പ്രവാസികളെ നോക്കിയതിൽ നിന്ന് വ്യത്യസ്തമായ രീതിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർക്കാർ പ്രവാസികളെ കാണുന്നതെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരൻ.
വിദേശരാജ്യങ്ങളിലെ ഇന്ത്യയുടെ യഥാർഥ അംബാസഡർമാർ പ്രവാസികളാണെന്നു ഇന്ത്യൻ എംബസി അപ്പെക്‌സ് സംഘടനകൾ ചേർന്ന് ഇന്ത്യൻ കൾചറൽ സെന്ററിൽ (ഐസിസി) നൽകിയ സ്വീകരണത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. ഖത്തർ വിദേശകാര്യസഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖി ദോഹയിലെ ഇന്ത്യക്കാർ ഖത്തറിന്റെ സാമൂഹിക, സാമ്പത്തിക മേഖലകളിൽ നൽകുന്ന സംഭാവനകളെ അഭിനന്ദിച്ചതായും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ലോകമേ തറവാട് എന്ന ഇന്ത്യയുടെ സന്ദേശത്തെ അന്വർഥമാക്കിയാണ് ഇന്ത്യയിൽ നിന്ന് ഉപജീവനം തേടിയെത്തിയ പ്രവാസികൾ അന്നം തരുന്ന നാടിന്റെ പുരോഗതിക്കു വേണ്ടിയും പ്രവർത്തിക്കുന്നത്. ഇന്ത്യക്കാർക്ക് മാത്രമല്ല ഗൾഫ് നാടിന്റെ ഭരണാധികാരികൾക്കും ഇന്ത്യൻ പ്രവാസികൾ പ്രിയപ്പെട്ടവരായി മാറിയെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.
ഇന്ത്യയും ഖത്തറും തമ്മിലുള്ള ഊഷ്മള ബന്ധം നിലനിർത്തുന്നതിൽ ദോഹയിൽ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ കോവിഡ് വാക്‌സിനേഷൻ വിജയവും യുക്രെയ്‌നിൽ നിന്ന് ഇന്ത്യൻ വിദ്യാർഥികളെ രക്ഷപ്പെടുത്തിയതും ഇന്ത്യ-ഖത്തർ വ്യാപാര വളർച്ചയുമെല്ലാം മന്ത്രി എടുത്തുപറഞ്ഞു.