ADVERTISEMENT

ദുബായ് ∙ കോവിഡ് മുന്നണിപ്പോരാളികളെ ആദരിക്കാൻ അതിരുകളില്ലാത്ത സംഗീതത്തിലൂടെ ഒത്തു ചേർന്ന് ഇന്ത്യയിലെയും മധ്യപൂർവദേശത്തേയും സംഗീതജ്ഞരും ഗായകരും. ലോകത്തെങ്ങുമുള്ള ആരോഗ്യപ്രവർത്തകരുടെ അക്ഷീണ പ്രയത്നത്തെ ആദരിക്കുകയും സേവനങ്ങളെ ആഘോഷിക്കുകയുമാണ് ‘ഹാർക്കൻ’ എന്ന സംഗീത വിഡിയോയിലൂടെ ഇവർ. ഇന്ത്യയിൽ നിന്ന് പ്രമുഖ സംഗീത ബാൻഡായ തൈക്കുടം ബ്രിഡ്ജും യുഎഇയിലെ ആദ്യ വനിതാ സംഗീത സംവിധായക ഇമാൻ അൽ ഹാഷ്മിയും മിഡിൽ ഈസ്റ്റിലെ യുവ ഗായകനായ അമീർ സർക്കാനിയുമാണ് മൂന്ന് ഭാഷകളിലുള്ള വരികൾക്ക് ശബ്ദവും സംഗീതവും പകരുന്നത്.

യുഎഇയുടെ ആദ്യ എമിറേറ്റ്സ് മെഡിക്കൽ ദിനത്തോടനുബന്ധിച്ച് വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ വിഡിയോ റിലീസ് ചെയ്തു. സമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിലും ശക്തമായ ആരോഗ്യ സംരക്ഷണ സംവിധാനം കെട്ടിപ്പടുക്കുന്നതിലും ആരോഗ്യപ്രവർത്തകർവഹിക്കുന്ന പങ്കിന് രാഷ്ട്രം അവരോട് കടപ്പെട്ടിരിക്കുന്നു. വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ പ്രതീക്ഷയും വെളിച്ചവും പകർന്ന ആരോഗ്യ പ്രവർത്തകർക്ക് നന്ദി പറയുന്നതായും സമൂഹ മാധ്യമങ്ങളിലൂടെ വിഡിയോ റിലീസ് ചെയ്ത ഡോ. ഷംഷീർ പറഞ്ഞു.

Govind-Vasanta-plays-violin

മനുഷ്യരാശിക്കു വേണ്ടി അക്ഷീണം പ്രവർത്തിക്കുന്ന മുന്നണിപ്പോരാളികൾ നടത്തുന്ന നിസ്വാർഥ സേവനങ്ങൾക്ക് നന്ദി രേഖപ്പെടുത്തുന്നതാണ് സംഗീത വിഡിയോ. ആരോഗ്യ പ്രവർത്തകരുടെ ധീരതയും ത്യാഗവും പ്രതിരോധവും പ്രതിഫലിക്കുന്നതാണ് ദൃശ്യങ്ങൾ. തൈക്കുടം ബ്രിഡ്ജിൽ അംഗമായ അശോക് ബെറ്റിനെൽസനാണ് ഹാർക്കന്റെ രചയിതാവ്. അറബിക്, ഉറുദു, ഇംഗ്ലീഷ് ഭാഷകളിലാണ് വരികൾ. വിപിഎസ് ഹെൽത്ത്കെയർ നിർമിച്ച വിഡിയോ ചിത്രീകരിച്ചിരിക്കുന്നത് ദുബായ്, അബുദാബി, കൊച്ചി എന്നിവിടങ്ങളിലാണ്. യുഎഇയിലെ ആരോഗ്യപ്രവർത്തകരാണ് വിഡിയോയിൽ അണിനിരക്കുന്നത്. എമിറാത്തി സംഗീത സംവിധായകയായ ഇമാൻ അൽ ഹാഷ്മി അബുദാബിയിലെ പ്രശസ്തമായ ലൂർ മ്യൂസിയത്തിൽ നിന്ന് ഇവർക്കൊപ്പം പിയാനോ വായിക്കുന്നു.

frontliners-

മഹാമാരിക്കെതിരായ പോരാട്ടത്തിന്റെ മുന്നണിയിൽ നിന്ന ആരോഗ്യപ്രവർത്തകർക്ക് നന്ദിപറയുകയാണ് വിഡിയോയെന്നും  നിസ്വാർഥസേവനങ്ങൾക്ക് അവരോട് ലോകം എപ്പോഴും കടപ്പെട്ടിരിക്കുമെന്നും തൈക്കുടം ബ്രിഡ്ജ് അംഗവും സംഗീത സംവിധായകനും ഗായകനുമായ ഗോവിന്ദ് വസന്ത പറഞ്ഞു. തൈക്കുടം ബ്രിഡ്ജിലെ ഗായകരായ അനീഷ് ഗോപാലകൃഷ്ണനും കൃഷ്ണ ബൊംഗാനെയുമാണ് 'ഹാർക്കനിലെ' ഇംഗ്ലീഷ്, ഉറുദു വരികൾ ആലപിച്ചത്.

Thaikkudam-Bridge
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com